വന്ദനാ ദാസ് കൊലപാതകം: വിചാരണക്കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

വന്ദനാ ദാസ് കൊലപാതകം: വിചാരണക്കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഡോ. വന്ദനയുടെ കൊലപാതകത്തില്‍ വിചാരണക്കോടതിയില്‍ പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് നടപടി.

വന്ദനാദാസിന്റെ കൊലപാതകം നടന്ന് 83ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പൊലീസിന്റെ വീഴ്ച കൊണ്ടാണ് മകള്‍ മരിച്ചതെന്നും അതുകൊണ്ട് അവര്‍ അന്വേഷിച്ചാല്‍ മകള്‍ക്ക് നീതി ലഭിക്കില്ലെന്നുമാണ് വന്ദനാ ദാസിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. നിലവില്‍ മാതാപിതാക്കളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്തുകൊണ്ടാണ് കേസ് സിബിഐയ്ക്ക് കൈമാറാതിരുന്നതെന്ന് മാതാപിതാക്കള്‍ കോടതിയില്‍ ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ പരാതി ലഭിച്ചതായും പരിശോധിച്ചുവരുന്നെന്നുമാണ് ഡി.ജി.പി നല്‍കിയ മറുപടി. എന്നാല്‍ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇതില്‍ തീരുമാനമാകുന്നത് വരെ പ്രതിയായ സന്ദീപിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.