ഇറാഖിൽ യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഡ്രോണുകൾ; വെടിവെച്ചിട്ടെന്ന് പെന്റഗൺ

ഇറാഖിൽ യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഡ്രോണുകൾ; വെടിവെച്ചിട്ടെന്ന് പെന്റഗൺ

വാഷിംഗ്ടൺ: ഇറാഖിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈനികരെ ലക്ഷ്യമിട്ട് എത്തിയ ഒന്നിലധികം ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് പെന്റഗൺ. ബുധനാഴ്ച പുലർച്ചെയാണ് യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് ഡ്രോണുകൾ എത്തിയത്. മൂന്ന് ഡ്രോണുകൾ യുഎസ് സേന പ്രതിരോധിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.

പടിഞ്ഞാറൻ ഇറാഖിലെ അൽ അസദ് വ്യോമതാവളം ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും വടക്കൻ ഇറാഖിലെ യുഎസ് സൈനികരെ ലക്ഷ്യമിട്ട ഒരു ഡ്രോണുമാണ് വീഴ്ത്തിയത്. 2,500 അമേരിക്കൻ സൈനികരാണ് ഇറാഖിൽ നിലയുറപ്പിച്ചിരിക്കുന്നത്.

ഒമ്പത് മാസത്തിനിടെ ഇറാഖിലെ യുഎസ് കേന്ദ്രങ്ങൾക്കെതിരായ ആദ്യ ആക്രമണമാണ് ബുധനാഴ്ച നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രസിഡന്റ് ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കവെയാണ് ആക്രമണ ശ്രമം നടന്നത്.

ഉയർന്ന ജാഗ്രതയുടെ ഈ നിമിഷത്തിൽ, ഞങ്ങൾ ഇറാഖിലെയും മേഖലയിലെയും സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്. ഏത് ഭീഷണിക്കെതിരെയും യു.എസ്. സേനയും സഖ്യസേനയും പ്രതികരിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.