41 നയതന്ത്രജ്ഞരെ പിന്‍വലിച്ച് കാനഡ; ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് കനേഡിയന്‍ വിദേശ കാര്യമന്ത്രി മെലാനി ജോളി

41 നയതന്ത്രജ്ഞരെ പിന്‍വലിച്ച് കാനഡ; ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് കനേഡിയന്‍ വിദേശ കാര്യമന്ത്രി മെലാനി ജോളി

ഒട്ടാവ: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുന്നതിനിടെ ഇന്ത്യയിലെ 41 നയതന്ത്രജ്ഞരെ പിന്‍വലിച്ച് കാനഡ. 41 കനേഡിയന്‍ നയതന്ത്രജ്ഞരുടെ പരിരക്ഷ ഒഴിവാക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്.

പിന്‍വലിച്ച നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് സുരക്ഷിതമായി പുറപ്പെടുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയുടെ നടപടിയെയും അവര്‍ വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ നയതന്ത്ര പ്രതിരോധം റദ്ദാക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് മെലാനി ജോളി പറഞ്ഞു.

സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ കാനഡ പ്രതികാരം ചെയ്യാന്‍ പദ്ധതിയിട്ടിട്ടില്ല. ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വഷളായ ഇന്ത്യ-കാനഡ പ്രശ്നത്തിലെ ഏറ്റവും ഒടുവിലത്തെ നടപടിയാണിത്.

നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാന്‍ ഇന്ത്യ തീരുമാനമെടുക്കുകയായിരുന്നു. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ ഇന്ത്യ ആവര്‍ത്തിച്ച് തള്ളി. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തലാക്കുന്ന നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.