ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു കയറി അക്രമം അഴിച്ചു വിട്ട ഹമാസ് ഭീകരരുടെ കുറ്റസമ്മത വീഡിയോകള്‍ പുറത്തു വിട്ട് ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റി (ഐഎസ്എ).
ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലിലെ ആക്രമണങ്ങളില്‍ പങ്കെടുത്തെന്ന് സമ്മതിച്ച ഭീകരര്‍ ആക്രമണ രീതിയും കാരണവും ഉള്‍പ്പെടെ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
ഇസ്രയേല്‍ പൗരന്‍മാരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടു വരുന്നതിന് ഹമാസ് പ്രതിഫലം വാഗ്ദാനം ചെയ്തെന്നാണ് ഇവര്‍ പറയുന്നത്. ഒരാളെയെങ്കിലും ബന്ദിയാക്കി ഗാസയിലേക്ക് കൊണ്ടു വന്നാല്‍ അവര്‍ക്ക് 10,000 ഡോളര്‍ സ്റ്റൈപ്പന്‍ഡും ഒരു അപ്പാര്‍ട്ട്മെന്റും നല്‍കുമെന്നായിരുന്നു വാഗ്ദാനം.
കൂടുതല്‍ പ്രായമായ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകാന്‍ തനിക്കും മറ്റുള്ളവര്‍ക്കും നിര്‍ദേശം ലഭിച്ചിരുന്നുവെന്നും വീടുകള്‍ പരമാവധി കാലിയാക്കാനും കഴിയുന്നത്ര പേരെ തട്ടിക്കൊണ്ടു പോകാനും ആവശ്യപ്പെട്ടിരുന്നുവെന്നും ഒരു ഹമാസ് തീവ്രവാദി പറഞ്ഞു.
'ഒരു സ്ത്രീയുടെ വീട്ടിലെത്തിയപ്പോള്‍ നായ പുറത്തേക്ക് വന്നു. ഞാന്‍ അവനെ വെടിവച്ചു. അവളുടെ ശരീരം തറയില്‍ കിടക്കുകയായിരുന്നു. ഞാന്‍ അവളെയും വെടിവച്ചു. പക്ഷേ കമാന്‍ഡര്‍ എന്നോട് ആക്രോശിച്ചു. ഞാന്‍ ഒരു മൃതദേഹത്തില്‍ വെടിയുണ്ടകള്‍ പാഴാക്കിയതിനായിരുന്നു ആക്രോശം. ഞങ്ങള്‍ ചെയ്യാന്‍ വന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് രണ്ട് വീടുകള്‍ കത്തിച്ചു'- മറ്റൊരു ഭീകരന്‍ സമ്മതിച്ചു.
കുറ്റകൃത്യങ്ങളുടെ സ്വഭാവവും രീതിയും വിവരിക്കുന്ന ഇത്തരം നിരവധി 'തീമുകള്‍' ഒക്ടോബര്‍ ഏഴ് ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ലഭിച്ചതായുള്ള ഐഎസ്എയുടെ പ്രസ്താവനയോടെയാണ് വീഡിയോ പുറത്തു വിട്ടത്.