കളമശേരി സ്‌ഫോടനം; സംസ്ഥാനത്ത് കനത്ത ജാഗ്രത; കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കളമശേരി സ്‌ഫോടനം; സംസ്ഥാനത്ത് കനത്ത ജാഗ്രത; കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കൊച്ചി: കളമശേരിയിലെ സ്‌ഫോടന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലീസ്. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കും. കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. സംഭവത്തില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, സിനിമാ തിയറ്റര്‍, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നല്‍കിയ നിര്‍ദേത്തില്‍ പറയുന്നു.

അതേസമയം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് ലിബിനയെന്ന സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം ഉണ്ടായത്.

അതേസമയം ദുരന്തത്തില്‍ ചികിത്സ തേടിയത് 52 പേരാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഇവരില്‍ 18 പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവില്‍ കഴിയുകയാണ്. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആറ് പേരില്‍ 12 വയസുള്ള കുട്ടിയും ഉണ്ട്. 37 ഓളം പേര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സ തേടിയിരിക്കുന്നത്. പത്ത് പേര്‍ വാര്‍ഡിലും പത്ത് പേര്‍ ഐസിയുവിലും ആണ് ഉള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.