തൃശൂർ: മാധ്യമ പ്രവര്‍ത്തകര്‍ തന്റെ വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് ചുറ്റും കൂടിയ മാധ്യമ പ്രവര്‍ത്തകരോടായി സുരേഷ് ഗോപി സംസാരിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
”എന്റെ വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടു പോകാന്‍ എനിക്കും അവകാശമുണ്ട്. നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ്പ് എവേ ഫ്രം മീ” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അതേസമയം മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കേസില്‍ മാധ്യമ പ്രവര്‍ത്തക പൊലീസിന് മൊഴി നല്‍കിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം സുരേഷ് ഗോപിയ്ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കും. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.