ഇരട്ട പ്രഹരം: വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു

ഇരട്ട പ്രഹരം: വൈദ്യുതി ചാര്‍ജിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ഇരട്ട പ്രഹരമായി വെള്ളക്കരവും കൂട്ടുന്നു. 5 ശതമാനം നിരക്കാണ് വര്‍ധിപ്പിക്കുക. ഏപ്രില്‍ ഒന്ന് മുതലാകും പുതിയ നിരക്ക് വര്‍ധന.

ഇത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണ് പുതിയ തീരുമാനം. 2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5 ശതമാനം വര്‍ധന വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു.

സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും.

ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. റഗുലേററ്റി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാതെ മറ്റ് മാര്‍ഗമില്ലെന്നും ജനങ്ങള്‍ നിരക്ക് വര്‍ധനക്കായി തയ്യാറായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.