പാക് വ്യോമതാവളത്തില്‍ ഭീകരാക്രമണം: ഒന്‍പത് ഭീകരര്‍ കൊല്ലപ്പെട്ടു

 പാക് വ്യോമതാവളത്തില്‍ ഭീകരാക്രമണം: ഒന്‍പത് ഭീകരര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക് വ്യോമ താവളത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒമ്പത് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈന്യത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചതായും അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ-ഇ-ജിഹാദ് പാകിസ്ഥാന്‍ ആണ് ഏറ്റെടുത്തു. താലിബാന്‍ പിന്തുണയോടെ പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണിത്.

ശനിയാഴ്ച പുലര്‍ച്ചയെ ആയിരുന്നു മിയാന്‍വാലിയിലുള്ള വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണമുണ്ടായത്. വ്യോമതാവളത്തിന് ചുറ്റുമുള്ള വന്‍മതില്‍ ഏണിവച്ച് മറികടന്ന് അകത്തേക്ക് പ്രവേശിച്ച സായുധരായ ഭീകരര്‍ യുദ്ധ വിമാനങ്ങളും ഇന്ധന ടാങ്കറുകളും തീവച്ച് നശിപ്പിച്ചു. മൂന്ന് പാക് യുദ്ധ വിമാനങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളുമായാണ് ഭീകരര്‍ എത്തിയത്.

സംഭവത്തിന് തൊട്ടുപിന്നാലെ മൂന്ന് ഭീകരരെ പാക് സൈന്യം വധിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം നിലവില്‍ അവസാനിച്ചതായാണ് ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.