ജനത്തെ പിഴിയാൻ സർക്കാർ; സപ്ലൈകോയില്‍ സബ്‌സിഡിയുള്ള 13 സാധനങ്ങളുടെ വില കൂട്ടും

ജനത്തെ പിഴിയാൻ സർക്കാർ; സപ്ലൈകോയില്‍ സബ്‌സിഡിയുള്ള 13 സാധനങ്ങളുടെ വില കൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാര്‍ക്കു മേല്‍ വലിയഭാരം അടിച്ചേല്‍പ്പിച്ച് അവശ്യ സാധനങ്ങളുടെ വില വര്‍ധനവിന് കളമൊരുങ്ങുന്നു. അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗം സര്‍ക്കാരിന് അനുമതി നല്‍കി. സബ്‌സിഡിയുള്ള 13 ആവശ്യ സാധനങ്ങളുടെ വിലയാണ് കൂട്ടുക. ഏഴു വര്‍ഷത്തിന് ശേഷമാണ് വില വര്‍ധനയെന്നാണ് എല്‍ഡിഎഫ് നല്‍കുന്ന ന്യായീകരണം. എത്ര വില കൂട്ടണം എന്ന് തീരുമാനിക്കാന്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിനെ ചുമതലപ്പെടുത്തി

വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നേരത്തെ സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ചെറുപയര്‍, വന്‍ പയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, ജയ അരി , തുവരപരിപ്പ്, കുറുവ അരി, കടല, മല്ലി, പഞ്ചസാര, മുളക്, പച്ചരി എന്നീ സാധനങ്ങള്‍ക്കാണ് വില വര്‍ധിപ്പിക്കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. അതിന് വിരുദ്ധമാണ് എല്‍ഡിഎഫ് തീരുമാനം.

വിപണിയിൽ ഇടപെട്ടതിന്റെ പേരിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 1525 കോടിയാണ്. ഒന്നുകിൽ കുടിശ്ശിക നൽകുക അല്ലെങ്കിൽ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ട് വെച്ച ആവശ്യം. പ്രതിസന്ധി പരിഹരിക്കണമെന്നായിരുന്നു ഭക്ഷ്യ മന്ത്രിയുടെയും നിലപാട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.