ബ്രസൽസ്: യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടു പോകുന്ന ബ്രിട്ടൻ ,കരാർ ലംഘനം നടത്തി എന്ന് ആരോപിച്ച് ,യൂറോപ്യൻ യൂണിയൻ ബ്രിട്ടനെതിരെ നിയമനടപടി സ്വീകരിച്ചു.
യുകെ ഗവണ്മെന്റ് പാർലമെന്റിൽ കൊണ്ടുവന്ന 'ആഭ്യന്തര മാർക്കറ്റ് ബിൽ' നിയമമായാൽ, അത് ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡിലേക്കും പുറത്തേക്കും വ്യാപാരം കൈകാര്യം ചെയ്യുന്ന ബ്രെക്സിറ്റ് കരാർ വ്യവസ്ഥകൾ ഭാഗികമായി അവഗണിക്കുവാനുള്ള അധികാരം ബ്രിട്ടന് ലഭിക്കുന്നതായിരിക്കും. ഇത് വടക്കൻ അയർലൻഡും യൂറോപ്യൻ യൂണിയൻ അംഗമായ അയർലൻഡും തമ്മിലുള്ള അതിർത്തി പുനർവിന്യസിക്കാൻ ഇടയാക്കുമെന്നും യൂറോപ്യൻ യൂണിയൻ നേതാക്കൾ ഭയപ്പെടുന്നു.
അതെ സമയം സിറ്റ്‌സർലാൻഡ് നടത്തിയ 'ഇമിഗ്രേഷൻ അഭിപ്രായ വോട്ടെടുപ്പ്' പരാജയപ്പെട്ടുപോയതു യൂറോപ്യൻ യൂണിയനു ആശ്വാസമായി . യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് സിറ്റ്‌സർലണ്ടിൽ സ്വതന്ത്രമായി ജോലി ചെയ്യാനും രാജ്യത്ത് താമസിക്കാനും അനുവദിക്കാത്ത നിയമത്തെ സ്വിസ് വോട്ടർമാർ നിരസിച്ചു.ജനസംഖ്യയുടെ 25 ശതമാനവും വിദേശികളായ സിറ്റ്‌സർലണ്ടും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളാക്കാമായിരുന്ന നിർദ്ദേശം സ്വിസ്സ് ജനത തള്ളിക്കളഞ്ഞതിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ ട്വിറ്ററിലൂടെ തന്റെ സന്തോഷം പങ്കുവച്ചു.