ദുബായ്: സാമൂഹിക പ്രതിബദ്ധതയുളള പ്രവർത്തനങ്ങളിലൂടെ ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി താങ്ങായത് 2,152,214 പേർക്ക്. ആർടിഎയുടെ തന്നെ വിവിധങ്ങളായ 28 പദ്ധതികളിലൂടെയാണ് 2020 ല്‍ ഇത് സാധ്യമായത്. ആർടിഎക്ക് അകത്തും പുറത്തുമുളള നിരവധി പേരുടെ സഹായത്തോടെയാണ് കോവിഡ് കാലത്തെ സിഎസ്ആർ പ്രവർത്തനങ്ങള്‍ സജീവമാക്കിയത്. ആവശ്യക്കാർക്ക് സഹായമെത്തിക്കുകയെന്നുളളതാണ് ലക്ഷ്യമെന്നും ഭരണകൂടത്തിന്റെ നിർദ്ദേശങ്ങളിലൂടെ അത് നടപ്പിലാക്കുകയാണ് ദൗത്യമെന്നും ആർടിഎ കോർപ്പറേറ്റ് കമ്മ്യൂണഇക്കേഷന്‍ ആന്റ് മാർക്കറ്റിംഗ് ഡയറക്ടർ റൗദ അല്‍ മെഹ്റിസി പറഞ്ഞു.
കഴിഞ്ഞ റമദാന്‍ കാലത്ത് 120000 പേർക്ക് സഹായമെത്തിക്കാന്‍ സാധിച്ചു. ഈജിപ്ത്, ടാന്‍സാനിയ, ഉഗാണ്ട, തായ്ലന്റ് എന്നിവിടങ്ങളിലേക്കും ആർടിഎയുടെ സഹായ ഹസ്തമെത്തി. മഗ്ദി യാക്കൂബ് ഹുമാനിറ്റേറിയന്‍ ആശുപത്രിക്ക് നല്‍കിയത് ആറ് മില്ല്യണ്‍ ദിർഹമാണ്. 10 രാജ്യങ്ങളിൽ കിണറുകൾ കുഴിക്കാനുള്ള പിന്തുണയും അതിനായി സഹായവും നൽകി. കോവിഡ് മുൻനിര പോരാളികൾക്ക് 10,000 മുഖാവരണവും 13,500 ഇഫ്താറും മൂന്ന് മെഡിക്കൽ സ്ഥാപനങ്ങൾക്ക് നൽകാന്‍ സാധിച്ചു.
210 സ്ത്രീ ടാക്സി ഡ്രൈവർക്കും 4800 പുരുഷ ടാക്സി ഡ്രൈവർമാർക്കും ഇഫ്താർ വിതരണം നടത്തി. ആർടിഎ ആപ്പിലൂടെ 600 ഇലക്‌ട്രോണിക് ഓഡിയോ ബുക്ക് ആർട്ടിക്കിൾസ് വായിക്കാനുള്ള സംവിധാനമൊരുക്കി. ചാരിറ്റി പ്രവർത്തനത്തിലൂടെ നിർധനരായ 100 ജീവനക്കാർക്ക് ഒരുമില്ല്യണ്‍ ദിർഹം സംഭാവന നല്‍കി. മുതിർന്ന പൗരന്മാർക്ക് 500 നോല്‍കാർഡുകള്‍ നല്‍കി. 200 വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാനുളള സൗകര്യവും ഒരുക്കി.