മാഡ്രിഡ്: ലഗേജിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിന് ടെനെറിഫ് വിമാനത്താവളത്തിലെ 14 ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പൊലീസ്. സ്‌പെയിനിലെ കാനറി ഐലൻഡിലെ ടെനറിഫ് സൗത്ത് വിമാനത്താവളത്തിൽ ജീവനക്കാർ മോഷ്ടിച്ച രണ്ട് മില്യൺ യൂറോ വിലമതിക്കുന്ന സാധനങ്ങൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
20 ജീവനക്കാർക്കെതിരെ കൂടി അന്വേഷണം നടക്കുന്നുണ്ട്. 29 ആഡംബര വാച്ചുകൾ, 120 ആഭരണങ്ങൾ, 22 ഉയർന്ന വിലയുള്ള മൊബൈൽ ഫോണുകൾ, 13,000 യൂറോ പണവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ടെനെറിഫ് സൗത്ത് എയർപോർട്ടിൽ ഈസി ജെറ്റ്, റയാൻ എയർ, ബ്രിട്ടീഷ് എയർവേസ് തുടങ്ങിയ എയർലൈനുകളാണ് സർവീസ് നടത്തുന്നത്.
യാത്രക്കാരുടെ ലഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള പരാതികൾ ഉയർന്നതിനെത്തുടർന്ന് ദേശീയ പോലീസ് സേന ഗാർഡിയ സിവിൽ അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച സാധനങ്ങൾ വസ്ത്രങ്ങളിലും മറ്റ് ഉപകരണങ്ങളിലും ഒളിപ്പിച്ചാണ് വിമാനതാവളത്തിൽ നിന്നും കടത്തിയതെന്നും പ്രതികൾ പറഞ്ഞു. പ്രതികൾ ഓൺലൈനിലും, കടകളിലുമായി പല സാധനങ്ങളും വിറ്റതായാണ് പോലീസ് വിലയിരുത്തൽ.