തെറ്റായ വിവരങ്ങള്‍ നല്‍കി; എക്‌സാലോജിക് ഉടമ വീണാ വിജയനെതിരെ കടുത്ത നടപടിക്ക് ആര്‍ഒസി

തെറ്റായ വിവരങ്ങള്‍ നല്‍കി; എക്‌സാലോജിക് ഉടമ വീണാ വിജയനെതിരെ കടുത്ത നടപടിക്ക് ആര്‍ഒസി

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കും എക്‌സ്സാലോജിക് കമ്പനിക്കും ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തിയുള്ള ആര്‍ഒസി (റജിസ്ട്രാര്‍ ഓഫ് കമ്പനീസ്) റിപ്പോര്‍ട്ട് പുറത്ത്. കമ്പനി രജിസ്ട്രാറാണ് കമ്പനീസ് ആക്ട് സെക്ഷന്‍ 454(1), (3) പ്രകാരം മൂന്ന് വര്‍ഷം മുന്‍പ് പിഴയിട്ടത്.

എക്‌സാലോജിക് -സിഎംആര്‍എല്‍ ഇടപാടില്‍ അടിമുടി ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നേരത്തെ നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സെക്ഷന്‍ 447, 448 പ്രകാരമുള്ള കുറ്റങ്ങളും സംഭവിച്ചിട്ടുണ്ട് എന്നതിനാലാണ് ആര്‍ഒസിയുടെ ഈ റിപ്പോര്‍ട്ട് നിര്‍ണായകമാകുന്നത്. തടവും പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിതെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ ആര്‍ഒസി ആവശ്യപ്പെട്ട രേഖകളും കരാറിന്റെ വിശദാംശങ്ങളും എക്‌സാലോജിക്ക് സമര്‍പ്പിച്ചിരുന്നില്ല. കോവിഡും കമ്പനി നഷ്ടത്തിലായതുമാണ് എക്സാലോജിക് പറഞ്ഞ കാരണങ്ങള്‍. ഇടപാട് വിവരം സിഎംആര്‍എല്‍ മറച്ചുവച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍ഒസിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.