വിദ്യാര്‍ഥി സംഘര്‍ഷം: മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

വിദ്യാര്‍ഥി സംഘര്‍ഷം: മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റതിനെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. വിദ്യാര്‍ഥി സംഘര്‍ഷത്തിന് അയവ് വരാത്ത സാഹചര്യത്തിലാണ് നടപടി.

പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്. അതേസമയം എസ്എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി നാടക പരിശീലനത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനെ ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്.

കഴിഞ്ഞ കുറച്ച് നാളുകളായി വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ ക്യാമ്പസില്‍ നടക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാസറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. ഇരുപതോളം വരുന്ന കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

ആറ് പേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാനായി ക്യാമ്പസില്‍ പൊലീസ് സാന്നിധ്യമുണ്ട്്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.