ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കും: തോമസ് ഐസക്

ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കും: തോമസ് ഐസക്

കൊച്ചി: ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ തനിക്ക് ലഭ്യമല്ലെന്നും ഇഡിയോട് ഒന്നും പറയാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.

എന്ത് ചെയ്യാന്‍ പാടില്ലായെന്ന് കോടതി പറഞ്ഞുവോ അതിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണ് ഇഡിയുടെ പുതിയ സമന്‍സും. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇഡിയുടെ സമന്‍സിന് വിശദമായ മറുപടി നല്‍കി. ഇഡി വീണ്ടും ഇതേ ന്യായങ്ങള്‍ പറഞ്ഞ് സമന്‍സ് അയക്കുകയാണെങ്കില്‍ സംരക്ഷണത്തിന് കോടതിയെ സമീപിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറല്‍ എവിഡന്‍സ് നല്‍കുന്നതിനായി ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സമന്‍സ്. ആദ്യം നല്‍കിയ രണ്ടു സമന്‍സുകള്‍ കേരള ഹൈക്കോടതിയില്‍ താന്‍ ചോദ്യം ചെയ്തിരുന്നു. തന്റെ ഹര്‍ജി പൂര്‍ണമായും ഹൈക്കോടതി അനുവദിക്കുകയാണ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച തന്റെ ഹര്‍ജികളില്‍ ഞാന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ കോടതി അംഗീകരിച്ചു എന്നാണര്‍ഥമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.