കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു തൃശ്ശൂർ സ്വദേശിയായ മലയാളി അബുദാബിയിൽ മരിച്ചു

കനത്ത മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു തൃശ്ശൂർ സ്വദേശിയായ മലയാളി അബുദാബിയിൽ മരിച്ചു

അബുദാബി: കനത്തമൂടല്‍ മഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തില്‍ തൃശൂർ സ്വദേശി മരിച്ചു. അബുദാബിയിലെ അൽ മഫ്രാഖിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകട പരമ്പരയിലാണ് തൃശ്ശൂർ സ്വദേശിയായ നൗഷാദ് മരിച്ചത്. കാറുകളും ട്രക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എട്ടുപേർക്ക് പരുക്കുണ്ട്. നൗഷാദ് റുവൈസിൽ സെക്യൂരിറ്റി സ്ഥാപനത്തിലായിരുന്നു ജോലി. ഭാര്യ നസീബ, മക്കൾ നാഷിമ, നാഷിദ്, നൗഷിദ.

ഇന്നും മൂടല്‍ മഞ്ഞ് രൂക്ഷമാണ്. വേഗപരിധി കുറച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലർച്ചെയും കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. ഇതേ തുടർന്ന് പല റോഡുകളിലും വേഗപരിധി കുറച്ചിട്ടുണ്ട്. മുഹമ്മദ് ബിന്‍ റാഷിദ് റോഡ് (അബുദാബി -ദുബായ്), മക്തൂം ബിന്‍ റാഷിദ് റോഡ് (അല്‍ സ്മീഹ- ദുബായ്) അബുദാബി അലൈന്‍ റോഡ്, അല്‍ ഫയാ റോഡ് (ട്രക്ക് റോഡ്), അബുദാബി -സ്വീഹാന്‍ റോഡ് എന്നിവിടങ്ങളിലാണ് മണിക്കൂറില്‍ 80 കിലോ മീറ്ററായി വേഗപരിധി കുറച്ചത്. കൂടാതെ വലിയ വാഹനങ്ങള്‍ക്ക് അബുദാബി നിരോധനം ഏർപ്പെടുത്തി.


മൂടല്‍ മഞ്ഞ് അതിരൂക്ഷമായ സമയങ്ങളില്‍ ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും ബസുകള്‍ക്കും നിരോധനം ഏർപ്പെടുത്തി അബുദാബി പോലീസ്. കാഴ്ചപരിധി സാധാരണ രീതിയിലാകുന്നതുവരെയാണ് നിരോധനം. നി‍ർദ്ദേശം അനുസരിക്കാതിരുന്നതാല്‍ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റും കിട്ടും. റോഡുകളില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ച് വേണം വാഹനമോടിക്കാനെന്ന് ഓർമ്മപ്പെടുത്തി പോലീസ്. മൂടല്‍ മഞ്ഞ്, അപകടങ്ങള്‍ക്ക് വഴി വയ്ക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധയോടെ വേണം യാത്ര. കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ നിരീക്ഷണകേന്ദ്രം ഇന്നലെ വൈകുന്നേരത്തോടെ 12 മണിക്കൂർ നേരത്തേക്ക് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.