ഒടുവില്‍ എഫ്‌ഐആര്‍ നേരിട്ടെത്തിച്ചു; കണ്ട് ബോധ്യപ്പെട്ട ഗവര്‍ണര്‍ റോഡിലെ പ്രതിഷേധം അവസാനിപ്പിച്ചു

ഒടുവില്‍ എഫ്‌ഐആര്‍ നേരിട്ടെത്തിച്ചു; കണ്ട് ബോധ്യപ്പെട്ട ഗവര്‍ണര്‍ റോഡിലെ പ്രതിഷേധം അവസാനിപ്പിച്ചു

കൊല്ലം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കൊല്ലം നിലമേലില്‍ കാറില്‍ നിന്ന് പുറത്തിറങ്ങി റോഡരികിലിരുന്ന് ആരംഭിച്ച പ്രതിഷേധം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവസാനിപ്പിച്ചു.

പതിനേഴ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എഫ്‌ഐആറിന്റെ കോപ്പി നേരിട്ട് കണ്ട് ബോധ്യപ്പെട്ട ശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം തെറ്റിയെങ്കിലും കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന പരിപാടിക്കായി ഗവര്‍ണര്‍ പിന്നീട് യാത്ര തുടര്‍ന്നു. തിരിച്ചറിയാത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 12 പേരുടെ പേര് വിവരങ്ങള്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കാം എന്നുള്ള ഉറപ്പുകൂടി പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചതിന് ശേഷമായിരുന്നു ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മനസറിവോടെയുള്ള അക്രമമാണിതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കൊക്കെ ശമ്പളം കൊടുക്കുന്നത് സര്‍ക്കാരാണെന്നും അദേഹം പറഞ്ഞു. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.