ളോഹ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധുവിനെ ചുമതലയില്‍ നിന്നും മാറ്റി

 ളോഹ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധുവിനെ ചുമതലയില്‍ നിന്നും മാറ്റി

കല്‍പ്പറ്റ: വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധുവിനെ ചുമതലയില്‍ നിന്നും മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന മധുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടി.

പകരം ജില്ലാ സെക്രട്ടറി പ്രശാന്ത മലവയലിനാണ് ജില്ലാ പ്രസിഡന്റിന്റെ ചുമതല. മധുവിന്റെ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ കെ.പി മധു തിരുത്തുമായി രംഗത്ത് വന്നിരുന്നു.

ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു മധുവിന്റെ വിശദീകരണം. വിഷയത്തില്‍ കഴിഞ്ഞ ദിവസം കെ.പി മധുവിനെ ബിജെപി സംസ്ഥാന നേതൃത്വം വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.