മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍, തന്‍റെ കയ്യൊപ്പ് പതിപ്പിച്ച്, ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. തന്‍റെ ട്വിറ്റർ അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോയിലാണ്, ദുബായുടെ മുഖച്ഛായ തന്നെ മാറ്റുന്ന, മ്യൂസിയം ഓഫ് ഫ്യൂച്ചറിന്‍റെ നിർമ്മാണം, അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കുന്നത്.
അറബിക് കാലിഗ്രാഫിയിലാണ് മ്യൂസിയം ഒരുങ്ങിയിട്ടുളളത്. 1024 അറബിക് കാലിഗ്രാഫി പാനലുകളാണ് ഇതില്‍ ഘടിപ്പിച്ചിട്ടുളളത്. ഇതിലെ അവസാന പാനല്‍ ഘടിപ്പിക്കുന്ന ചിത്രമാണ്, ഷെയ്ഖ് മുഹമ്മദ് പുറത്തുവിട്ടിരിക്കുന്നത്. മക്കളായ, ദുബായ് കിരീടാവകാശി, ഷെയ്ഖ് ഹംദാന്‍, ഉപ ഭരണാധികാരി, ഷെയ്ഖ് മക്തൂം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നാളെയുടെ കാഴ്ചകളാണ്, മ്യൂസിയം ഓഫ് ഫ്യൂച്ചർ സന്ദർശകർക്കായി ഒരുക്കുന്നത്. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കും പ്രാധാന്യം നല്കികൊണ്ട്, 78 മീറ്റർ ഉയരത്തിലാണ്, മ്യൂസിയം ഒരുങ്ങുന്നത്. ദുബായ് ഷെയ്ഖ് സയ്യീദ് റോഡില്‍, എമിറേറ്റ്സ് ടവറിനടുത്ത 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയില്‍ ഒരുങ്ങുന്ന മ്യൂസിയത്തെ, മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാന്‍, നടപ്പാലവും സജ്ജമാക്കിയിട്ടുണ്ട്.
7 നിലകളുള്ള 'ഭാവിയിലെ മ്യൂസിയ' നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്ന ആർക്കിടെക്ച്ചറൽ ഡിസൈൻ അറബിക്ക് സംസ്കാരവുമായി ചേർന്ന് നിൽക്കുന്നതാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച മ്യൂസിയങ്ങളിൽ ഒന്നാണെന്നുളളതില്‍ സംശയമില്ലെന്ന്, ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായുടെ ആഗോള കാഴ്ചപ്പാടിനോട് സംയോജിക്കുകയാണ്, മ്യൂസിയം ഓഫ് ഫ്യൂച്ചറിലെ സാങ്കേതിക വാസ്തുവിദ്യയെന്നു അദ്ദേഹം പറഞ്ഞു.