മനാഗ്വ: ക്രൈസ്തവർക്കെതിരെ കൊടിയ പീഡനം അഴിച്ചുവിടുകയാണ് നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം. ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യം നിക്കരാഗ്വയിലെ റേഡിയോ മരിയയുടെയും നിരവധി ഇവാഞ്ചലിക്കൽ പള്ളികളുടെയും നിയമപരമായ പദവി റദ്ദാക്കി. ആഭ്യന്തര മന്ത്രാലയത്തിലെ മന്ത്രി, മരിയ അമേലിയ കോറണൽ കിൻലോക്ക് ഒപ്പുവച്ചതും ഔദ്യോഗിക പത്രമായ ലാ ഗസെറ്റയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.
ക്രിസ്ത്യൻ ചർച്ച് പ്രിൻസ് ഓഫ് പീസ് ഹൗസ് ഓഫ് പ്രയർ (ASICPRIPCO), അസോസിയേഷൻ ഓഫ് ഇവാഞ്ചലിക്കൽ ചർച്ചസ് ഓഫ് നിക്കരാഗ്വ ഫ്യൂണ്ടെ ഡി ജേക്കബ്, അപ്പോസ്തോലിക് മിനിസ്ട്രിയുടെ അസോസിയേഷൻ ഓഫ് പെന്തക്കോസ്ത് എന്നിവയ്ക്കു പുറമെ മറ്റ് എട്ടു സ്ഥാപനങ്ങളുടെ കൂടി നിയമപരമായ അംഗീകാരം ഭരണകൂടം റദ്ദാക്കി.
സംഘടനകൾ അവയുടെ കണക്കുകൾ കഴിഞ്ഞ 26 വർഷമായി നൽകിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണകൂടം അവയുടെ അംഗീകാരം റദ്ദാക്കിയത്. എന്നാൽ അത് തെറ്റാണെന്നും സ്ഥാപനങ്ങൾ സാമ്പത്തിക കണക്ക് വിവരങ്ങൾ അവതരിപ്പിക്കാൻ സമയം ചോദിക്കുമ്പോൾ അത് നൽകാതിരിക്കുകയും സ്വീകരിക്കാതിരിക്കുകയുമാണ് അധികാരികൾ ചെയ്യുന്നതെന്നും വിവിധ സംഘടനകളുടെ നേതാക്കൾ വെളിപ്പെടുത്തി.
ഇത്തരത്തിൽ നിയമപരമായ അംഗീകാരം റദ്ദാക്കിയ സ്ഥാപനങ്ങളും അവയുടെ സ്വത്തുക്കളും സർക്കാരിലേക്കു കണ്ടുകെട്ടുന്നത് ഒരു പതിവായി മാറിയിരിക്കുകയാണെന്നും നിക്കരാഗ്വയിലെ വിശ്വാസികൾ വെളിപ്പെടുത്തുന്നു. ബാങ്ക് ഓഫ് പ്രൊഡക്ഷനിൽ (ബാൻപ്രോ) നിന്ന് ഡോളറിലും പ്രാദേശിക കറൻസിയായ കോർഡോബാസിലും സംഭാവന സ്വീകരിക്കുന്ന റേഡിയോ മരിയയുടെ അക്കൗണ്ടുകൾ ഏപ്രിൽ 11-ന് ഭരണകൂടം ബ്ലോക്ക് ചെയ്തിരുന്നു