അബുജ : നോർത്ത് സെൻട്രൽ നൈജീരിയയിൽ വെള്ളിയാഴ്‌ചരാവിലെ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീണ് 22 വിദ്യാർഥികൾ മരിച്ചു. കുട്ടികൾ ക്ലാസുകളിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. സെയിന്‍റ്സ് അക്കാദമി കോളജാണ് തകർന്നത്. 15 വയസില്‍ താഴെ പ്രായമുള്ള വിദ്യാർഥികളാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
154 വിദ്യാർഥികൾ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നുവെങ്കിലും രക്ഷാപ്രവർത്തകരും സുരക്ഷ സേനയും ചേര്‍ന്ന് 132 പേരെ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. രേഖകളോ പണമോ ഇല്ലാതെ അപകടത്തില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും ചികിത്സ നല്‍കണമെന്ന് സർക്കാർ ആശുപത്രികൾക്ക് നിർദേശം നൽകി.
കെട്ടിടത്തിന്റെ ബലക്ഷയം മൂലമാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ കെട്ടിടങ്ങൾ തകരുന്ന സംഭവങ്ങൾ വ്യാപകമാകുകയാണ്. കെട്ടിട സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമായി അധികാരികൾ പലപ്പോഴും ചൂണ്ടിക്കാട്ടുന്നത്.