ധാക്ക: ബംഗ്ലാദേശിലെ ഈശോ സഭയുടെ വൈദിക വിദ്യാർത്ഥികളുടെ മൂന്ന് പതിറ്റാണ്ട് നീണ്ട വലിയ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു. ക്രിസ്ത്യാനികൾ ഏറെ ന്യൂനപക്ഷമായ ബംഗ്ലാദേശിൽ വൈദിക വിദ്യാർത്ഥികള്‍ക്കായി പുതിയ നൊവിഷ്യേറ്റ് ഒരുങ്ങുന്നു.
പുതിയ കെട്ടിടനിർമ്മാണം നടത്തുന്നതിന്, പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന സഹായം നൽകിയതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശികമായ ഭാഷയും സംസ്കാരവും ഉൾക്കൊണ്ടു കൊണ്ട് പ്രാരംഭ പരിശീലനം നടത്തുവാൻ വൈദിക വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളത്.
രാജ്യത്ത് മുപ്പതു വർഷങ്ങളായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജെസ്യൂട്ട് സമൂഹം അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരുന്നു പുതിയ അംഗങ്ങളുടെ രൂപീകരണം. ബംഗ്ലാദേശിൽ നിന്നുളള അംഗങ്ങൾ ഇതുവരെ പരിശീലനം നടത്തിയിരുന്നത് ഇന്ത്യയിൽ ആയിരുന്നു. എന്നാൽ അന്താരാഷ്‌ട്ര നിയമ തടസങ്ങൾ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ പരിശീലന കേന്ദ്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
1576 ലാണ് ആദ്യമായി ഈശോ സഭാ അംഗങ്ങൾ ആദ്യമായി ബംഗ്ലാദേശിൽ എത്തിയത്. എന്നാൽ രാഷ്ട്രീയമായ കാരണങ്ങളാൽ സഭയുടെ പ്രവർത്തനം തടസപ്പെടുകയും ദൗത്യം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. പിന്നീട് 1994 ൽ ബംഗ്ലാദേശ് മെത്രാന്മാരുടെ ക്ഷണപ്രകാരമാണ് ഇശോസഭയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. ഇന്ന് 28 അംഗങ്ങളാണ് ബംഗ്ലാദേശിൽ ഉള്ളത്.