ഷാർജ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കർശനമാക്കി ഷാർജ ഗ്രാമവികസന വകുപ്പ്. സമൂഹ കൂടിചേരലുകള്‍ക്ക് പരമാവധി 20 പേർ മാത്രമേ പാടുളളൂ. മാത്രമല്ല, പരസ്പരം നാല് മീറ്ററിന്റെ സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കണം ക്രമീകരണങ്ങള്‍ എന്നതാണ് പ്രധാന നിർദ്ദേശം.
കോവിഡ് മുന്‍ കരുതലുകളെല്ലാം പാലിച്ചുകൊണ്ടായിരിക്കണം ഓരോ അംഗവും പരിപാടിയില്‍ പങ്കെടുക്കേണ്ടത്. ശാരീരികമായി അകലം പാലിക്കുന്നതോടൊപ്പം ഹസ്തദാനവും ആലിംഗനമടക്കമുളള കാര്യങ്ങളും പാടില്ല. മേശയില്‍ നാലുപേർ മാത്രമാണ് അനുവദനീയം. മാസ്കും സാനിറ്റൈസറും നിർബന്ധം.
കോവിഡുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ എമിറേറ്റില്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഗ്രാമ മേഖലകളിലുളള 40 ഓളം വീടുകളില്‍ എത്തിച്ചതായും അധികൃതർ പറഞ്ഞു. വാക്സിനേഷന്‍ നടപടികളും ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ്ട്.
അതേസമയം, അബുദാബിയിലും കല്ല്യാണം ഉൾപ്പെടെയുള്ള ഒത്തുചേരലുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. പാർട്ടികളും ഉല്ലാസ കൂടലുകളും പാടില്ല. കല്ല്യാണങ്ങള്‍ക്ക് പങ്കെടുക്കാന്‍ 10 പേർക്കും മരണാനന്തരചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ 20 പേർക്കും മാത്രമാണ് അനുമതി. നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തിലായി.
ജിമ്മുകള്‍ ഉള്‍ക്കൊളളാവുന്നതിന്റെ 40 ശതമാനമെന്ന രീതിയിലും സ്വകാര്യ ബീച്ചുകളും സ്വിമ്മിംഗ് പൂളുകളും 50 ശതമാനമെന്ന രീതിയിലും റസ്റ്ററന്റുകളും കോഫി ഷോപ്പുകളും ഹോട്ടലുകളും പാർക്കുകളും 60 ശതമാനമെന്ന രീതിയിലും ടാക്സികള്‍ 45 ശതമാനമെന്ന കണക്കിലും ബസുകള്‍ 75 ശതമാനമെന്ന കണക്കിലുമാകണം പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ അബുദാബിയില്‍ നിർദ്ദേശം നല്‍കിയിരുന്നു. കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി എമിറേറ്റിലെ സിനിമാശാലകളും അടച്ചിരുന്നു.