മനാഗ്വ: നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുകയും പിന്നീട് നാട് കടത്തുകയും ചെയ്ത നിക്കരാഗ്വേ ബിഷപ്പ് റൊളാൻഡോ അൽവാരസിന് സ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള ഈ വർഷത്തെ ‘ഓസ്വാൾഡോ പേ അവാർഡ്. ലോകമെമ്പാടുമുള്ള ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, സ്വാതന്ത്ര്യം എന്നിവയുടെ സംരക്ഷണത്തിനായി വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ വർഷം തോറും നൽകി വരുന്ന പുരസ്കാരമാണിത്.
നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരതയെ തുടർന്ന് ജനാധിപത്യത്തിനും രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിനാണ് ബിഷപ്പ് അൽവാരസിന് അവാർഡ് ലഭിച്ചത്.
രാജ്യത്തെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യത്തിനെതിരെ രൂക്ഷമായി വിമർശിച്ചുക്കൊണ്ടിരുന്ന ബിഷപ്പ് റോളാണ്ടോ അൽവാരെസിനെ 222 തടവുകാരോടൊപ്പം അമേരിക്കയിലേക്ക് കടത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അദ്ദേഹം രാജ്യം വിടാൻ കൂട്ടാക്കിയില്ല. ഇതിനു പിന്നാലേ രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമം നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മെത്രാനെതിരെ ചുമത്തിയത്. വൈകാതെ ബിഷപ്പിനെ 26 വർഷത്തെ തടവിന് ശിക്ഷിച്ചു.
ഐക്യരാഷ്ട്ര സഭയും മനുഷ്യാവാകാശ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഭരണകൂടം വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഒടുവില്‍ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിന്റെ സഹായത്തോടെ ജനുവരി 14ന് ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം തടവിലാക്കിയ ബിഷപ്പ് അൽവാരസ് ഉള്‍പ്പെടെ രണ്ട് മെത്രാന്മാരെയും 15 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാന് കൈമാറി. നിക്കരാഗ്വയിലെ ജയിലിൽ നിന്ന് നേരിട്ട് റോമിലേക്കായിരിന്നു ഇവരുടെ യാത്ര.