ദുബായ്: ഇന്ന് അറബ് ജനതയുടെ ബഹിരാകാശ ചരിത്രത്തിലെ അവിസ്മരണീയ ദിനം. യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പ്രോബ് (അല്‍ അമല്‍ )വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ചൊവ്വയെ തൊട്ട രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതായി യുഎഇ ഇടം പിടിച്ചു.
ദുബായ് ഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും എംബിആർ സ്പേസ് സെന്ററിലെത്തിയാണ് ചരിത്ര നേട്ടത്തിന്റെ പ്രഖ്യാപനം നടത്തിയത്.
അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുന്നു ഈ രാജ്യം. പിറന്ന് അൻപതാം വർഷത്തില്‍ നിർണായകമായ ചുവട് വയ്പ്. ഹോപ് പ്രോബിന്റെ യാത്രയുടെ നിർണായ നിമഷത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിയമായ ബുർജ് ഖലീഫയില് പദ്ധതിയില്‍ പങ്കുചേർന്നവരുടെയൊക്കെ മുഖം തെളിഞ്ഞു. രാജ്യം അവരോട് നന്ദി പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈ 21 നാണ് ജപ്പാനിലെ താനെഗാഷിമയില്‍ നിന്ന് ഹോപ് പ്രോബ് വിക്ഷേപിച്ചത്. ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ ഹോപ് പ്രോബിന് കഴിയുമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. ചൊവ്വയിലെ അന്തരീക്ഷ പഠനവും കാലാവസ്ഥ പഠനവുമാണ്, ഹോപ് പ്രോബിന്റെ ലക്ഷ്യം.