വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മാർച്ച് 5ന് തുടങ്ങി 8ന് അവസാനിക്കുന്ന ഇറാഖ് സന്ദർശനം ഔദ്യോഗികമായി സ്ഥിരീകരിച്ചുകൊണ്ട് വത്തിക്കാൻ. വെള്ളിയാഴ്ച്ച ബാഗ്ദാദിലെത്തുന്ന മാർപാപ്പ രാഷ്‌ട്രപതി ഭവനിലെ ഔദ്യോഗികമായ സ്വീകരണച്ചടങ്ങിന് ശേഷം രാഷ്ട്രപതി ബർഹം സലിയെ സന്ദർശിക്കും. പിന്നീട് മറ്റു സിവിൽ അധികാരികളുമായും നയതന്ത്ര ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച , ബിഷപ്പുമാർ, പുരോഹിതന്മാർ, വിശ്വാസികൾ, സമർപ്പിത വ്യക്തികൾ, സെമിനാരിയന്മാർ , കാറ്റെക്കിസ്റ്റുകൾ തുടങ്ങിയവരെ ബാഗ്ദാദിലെ കാത്തലിക് 'കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് സാൽവേഷനിൽ' വച്ച് പാപ്പാ സന്ദർശിക്കും. മാർച്ച് 6 ശനിയാഴ്ച മാർപാപ്പ ബാഗ്ദാദിൽ നിന്ന് നജാഫിലേക്ക് പുറപ്പെടും. നജാഫിലെ ഗ്രാൻഡ് അയത്തോള സയ്യിദ് അലി അൽ ഹുസൈമി അൽ-സിസ്താനി സന്ദർശിച്ചതിന് ശേഷം നാസിരിയയിലേക്ക് പോകും. ഉച്ചകഴിഞ്ഞ് ബാഗ്ദാദിലേക്ക് മടങ്ങുന്ന പാപ്പാ ബാഗ്ദാദിലെ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ഞായറാഴ്ച രാവിലെ എർബിലിലേക്ക് പുറപ്പെട്ട് , ഹോഷ് അൽ ബിയയിൽ (ചർച്ച് സ്ക്വയർ) യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥന ചൊല്ലിയതിന് ശേഷം പാപ്പ ഖരാക്കോഷിലേക്ക് പോകും. അവിടെയുള്ള ചർച്ച് ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷനിലെ ജനങ്ങളെ സന്ദർശിച്ചിട്ട് എർബിലിലേക്ക് മടങ്ങി, 'ഫ്രാൻസോ ഹരിരി' സ്റ്റേഡിയത്തിൽ ദിവ്യബലി അർപ്പിച്ച് മാർപ്പാപ്പ ബാഗ്ദാദിലേക്ക് പുറപ്പെടും.തിങ്കളാഴ്ച രാവിലെ യാത്രയയ്ക്കൽ ചടങ്ങിന് ശേഷം റോമിലേക്ക് യാത്ര തിരിക്കും.
'ഫ്രത്തെലി തൂത്തി' വീണ്ടും തൂലികയിൽ നിന്നും പ്രവൃത്തി പഥത്തിലേയ്ക്ക്!! സർവ സാഹോദര്യത്തിന്റെ മറ്റൊരു ചുവടു വയ്‌പുമായി വലിയ മുക്കുവൻ.
