അയർലണ്ടിൽ കത്തോലിക്ക വൈദികന് കുത്തേറ്റു; ഭീകരാക്രമണത്തിന്റെ സാധ്യത അന്വേഷിച്ച് ഐറിഷ് അധികൃതർ

അയർലണ്ടിൽ കത്തോലിക്ക വൈദികന് കുത്തേറ്റു; ഭീകരാക്രമണത്തിന്റെ സാധ്യത അന്വേഷിച്ച് ഐറിഷ് അധികൃതർ

ഡബ്ലിന്‍: അയർലണ്ടിലെ കോ ഗാൽവേയില്‍ സൈനിക ചാപ്ലിനായി സേവനം ചെയ്യുന്ന വൈദികൻ ഫാ. പോൾ എഫ് മർഫിയെ ആക്രമിച്ച സംഭവത്തിൽ ഭീകരാക്രമണത്തിന്റെ സാധ്യത ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി റിപ്പോർട്ട്. കോ ഗാൽവേയിലെ റെൻമോർ ബാരക്കിന് പുറത്ത് വ്യാഴാഴ്ച രാത്രിയാണ് വൈദികന് നേരെ ആക്രമണം അരങ്ങേറിയത്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

വൈദികന്റെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ സന്ദേശങ്ങൾക്കും മറുപടി നൽകാനും വരുന്ന എല്ലാ കോളുകളും എടുക്കാനും കഴിയാത്തതിൽ ക്ഷമിക്കണമെന്നും ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണെന്നും ഫാ. പോൾ മർഫി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

വൈദികന് കുത്തേറ്റ സംഭവം ഞെട്ടലും അസ്വസ്ഥതയും ഉളവാക്കുന്നതാണെന്ന് ഗാൽവേ ബിഷപ്പ് എം. ജി. ആർ. മൈക്കൽ ഡുഗ്നൻ പറഞ്ഞു. മുറിവേറ്റ മനുഷ്യനുവേണ്ടി ഞാൻ പ്രാർഥിക്കുന്നു. അദേഹം പൂർണമായി സുഖം പ്രാപിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നു. വൈദികന്റെ കുടുംബത്തിനും സൈന്യത്തിലെ സഹപ്രവർത്തകർക്കും ഈ സമയത്ത് അദേഹത്തിന്റെ മുറിവുകൾ ചികിത്സിക്കുന്ന മെഡിക്കൽ സ്റ്റാഫിനുംവേണ്ടി ഞാൻ പ്രാർഥിക്കുന്നെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

കൗണ്ടി വാട്ടർഫോർഡിലെ ട്രാമോറിലെ ഡൺഹില്ലിലും ഫെനോർ ഇടവകയിലും മറ്റിടങ്ങളിലും സേവനം ചെയ്ത ശേഷമാണ് 2013-ല്‍ അദ്ദേഹം ആര്‍മി ചാപ്ലിനായി ഉത്തരവാദിത്വമേറ്റെടുക്കുന്നത്. ഐറിഷ് സൈനികരെ സന്ദർശിക്കാൻ സിറിയയിലേക്കും ലെബനോനിലേക്കും ഉൾപ്പെടെ, നിരവധി വിദേശ യാത്രകൾ ഫാ. മർഫി നടത്തിയിരിന്നു. ലൂർദിലേക്കുള്ള അന്താരാഷ്ട്ര വാർഷിക സൈനിക തീർത്ഥാടനത്തിൽ പ്രതിരോധ സേനയെ നയിച്ചതും ഈ വൈദികനായിരിന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.