വനിതാ ഡോക്ടറുടെ കൊലപാതകം; പ്രധാനമന്ത്രിയെ ആശങ്കയറിയിച്ച് 70 ഓളം പദ്മ അവാര്‍ഡ് ജേതാക്കള്‍

 വനിതാ ഡോക്ടറുടെ കൊലപാതകം; പ്രധാനമന്ത്രിയെ ആശങ്കയറിയിച്ച് 70 ഓളം പദ്മ അവാര്‍ഡ് ജേതാക്കള്‍

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആശങ്കയറിയിച്ച് 70 പദ്മ അവാര്‍ഡ് ജേതാക്കള്‍. സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ജീവന് സുരക്ഷയൊരുക്കണമെന്നും ചൂണ്ടിക്കാട്ടി അവാര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു.

ദേശീയതലത്തില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 70 പേരാണ് കത്തയച്ചത്. അതിനിടെ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.

ഓഗസ്റ്റ് ഒമ്പതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഹൃദ്‌രോഗ വിഭാഗത്തില്‍ പി.ജി ട്രെയിനിയായ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊല ചെയ്തത്. കൊലപാതകത്തില്‍ രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ജോലിയില്‍ സുരക്ഷിതത്വം ആവശ്യപ്പെട്ട് ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും പ്രതിഷേധ സമരത്തിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.