അയർലൻഡിൽ കത്തോലിക്ക വൈദികന് കുത്തേറ്റ സംഭവം; 16കാരനായ പ്രതിക്ക് 'തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതി'യെന്ന് പൊലിസ്

അയർലൻഡിൽ കത്തോലിക്ക വൈദികന് കുത്തേറ്റ സംഭവം; 16കാരനായ പ്രതിക്ക് 'തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതി'യെന്ന് പൊലിസ്

ഡബ്ലിന്‍: അയർലണ്ടിലെ കോ ഗാൽവേയില്‍ സൈനിക ചാപ്ലിനായി സേവനം ചെയ്യുന്ന കത്തോലിക്ക വൈദികൻ ഫാ. പോൾ എഫ് മർഫിയെ ആക്രമിച്ച കൗമാരക്കാരനായ പ്രതിക്ക് 'തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതി' യെന്ന് കോടതി. പ്രായപൂർത്തിയാകാത്തതിനാൽ പേര് വെളിപ്പെടുത്താൻ കഴിയാത്ത 16 വയസുള്ള ആൺകുട്ടിയാണ് അറസ്റ്റിലായത്. പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും വെള്ളിയാഴ്ച കുറ്റം ചുമത്തിയതായും ഗാൽവേ ഗാർഡ സ്റ്റേഷനിലെ ഗാർഡ കോനോർ ബ്രീൻ പറഞ്ഞു.

പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന രീതിയിലുള്ളതാണെന്നും അദേഹം പറഞ്ഞു. കൗമാരക്കാരനായി അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പ്രതി കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയേക്കാം എന്ന ആശങ്കയിൽ ജാമ്യം നൽകുന്നതിനെ എതിർഭാ​ഗം എതിർത്തു.

കേസിൻ്റെ ഗൗരവവും തെളിവുകളുടെ ശക്തിയും ചൂണ്ടിക്കാട്ടി ജഡ്ജി ജെറാർഡ് ഫർലോംഗ് ജാമ്യം നിരസിച്ചു. ആൺകുട്ടിക്ക് ഉചിതമായ മെഡിക്കൽ മനശാസ്ത്രപരമായ പരിചരണം ലഭ്യമാക്കണമെന്ന് ജഡ്ജി നിർദ്ദേശിച്ചു.

അതേ സമയം ശസ്ത്രക്രിയയ്ക്ക് ശേഷം ഫാദർ പോൾ എഫ് മർഫി സുഖം പ്രാപിച്ചുവരികയാണ്.എല്ലാ സന്ദേശങ്ങൾക്കും മറുപടി നൽകാനും വരുന്ന എല്ലാ കോളുകളും എടുക്കാനും കഴിയാത്തതിൽ ക്ഷമിക്കണമെന്നും ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണെന്നും ഫാ. പോൾ മർഫി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

അയര്‍ലണ്ടിലെ കോ ഗാല്‍വേയില്‍ റെന്‍മോര്‍ ബാരക്കിന് പുറത്ത് വ്യാഴാഴ്ച (15) രാത്രിയാണ് വൈദികന് കുത്തേറ്റത്. വൈദികന് കുത്തേറ്റ സംഭവം ഞെട്ടലും അസ്വസ്ഥതയും ഉളവാക്കുന്നതാണെന്ന് ഗാൽവേ ബിഷപ്പ് എം. ജി. ആർ. മൈക്കൽ ഡുഗ്നൻ പറഞ്ഞു. മുറിവേറ്റ മനുഷ്യനുവേണ്ടി ഞാൻ പ്രാർഥിക്കുന്നു. അദേഹം പൂർണമായി സുഖം പ്രാപിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നു. വൈദികന്റെ കുടുംബത്തിനും സൈന്യത്തിലെ സഹപ്രവർത്തകർക്കും ഈ സമയത്ത് അദേഹത്തിന്റെ മുറിവുകൾ ചികിത്സിക്കുന്ന മെഡിക്കൽ സ്റ്റാഫിനുംവേണ്ടി ഞാൻ പ്രാർഥിക്കുന്നെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

കൗണ്ടി വാട്ടർഫോർഡിലെ ട്രാമോറിലെ ഡൺഹില്ലിലും ഫെനോർ ഇടവകയിലും മറ്റിടങ്ങളിലും സേവനം ചെയ്ത ശേഷമാണ് 2013-ല്‍ അദ്ദേഹം ആര്‍മി ചാപ്ലിനായി ഉത്തരവാദിത്വമേറ്റെടുക്കുന്നത്. ഐറിഷ് സൈനികരെ സന്ദർശിക്കാൻ സിറിയയിലേക്കും ലെബനോനിലേക്കും ഉൾപ്പെടെ, നിരവധി വിദേശ യാത്രകൾ ഫാ. മർഫി നടത്തിയിരിന്നു. ലൂർദിലേക്കുള്ള അന്താരാഷ്ട്ര വാർഷിക സൈനിക തീർത്ഥാടനത്തിൽ പ്രതിരോധ സേനയെ നയിച്ചതും ഈ വൈദികനായിരിന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.