കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം: എയിംസിലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം: എയിംസിലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം സുപ്രീം കോടതി നിര്‍ദേശ പ്രകാരം അവസാനിപ്പിച്ചു.

സുപ്രീം കോടതിയില്‍ നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ആര്‍ഡിഎ) പ്രസ്താവനയില്‍ അറിയിച്ചു. ഡോക്ടര്‍മാരോട് സമരം അവസാനിപ്പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

ആര്‍.ജി കര്‍ ആശുപത്രിയിലെ സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി ഉറപ്പു തന്ന സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കുകയാണെന്ന് ആര്‍ഡിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ താല്‍പര്യവും ജനങ്ങളുടെ ആവശ്യവും പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു.

വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതി സര്‍ക്കാരിന് ശക്തമായ താക്കീത് നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയ്ക്ക് ദേശീയ മാര്‍ഗരേഖയുണ്ടാക്കാന്‍ പത്തംഗ വിദഗ്ധ സംഘത്തെ കോടതി നിയോഗിച്ചിരുന്നു.

അന്വേഷണ പുരോഗതി സിബിഐയും ആശുപത്രിയിലുണ്ടായ അതിക്രമങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. സമരം നടത്തുന്നവര്‍ക്കുമേല്‍ ബംഗാള്‍ സര്‍ക്കാര്‍ അധികാര പ്രയോഗം നടത്തരുതെന്നും ആര്‍.ജി കര്‍ ആശുപത്രിയില്‍ സി.ഐ.എസ്.എഫ് സുരക്ഷയൊരുക്കണമെന്നും കോടതി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.