ജർമനിയിൽ സംഗീത നിശയ്‌ക്കിടെ കത്തിയാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് സംശയം

ജർമനിയിൽ സംഗീത നിശയ്‌ക്കിടെ കത്തിയാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് സംശയം


ബെർലിൻ: ജർമനിയിലെ സോലിങ്കനിൽ കത്തിയാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. നഗര വാർഷികാഘോഷങ്ങൾക്കിടെയാണ് ആക്രമണം. അജ്ഞാത അക്രമിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമി ഒറ്റയ്‌ക്കാണ് നഗരത്തിലെത്തിയതെന്നാണ് വിവരം. ആക്രമണത്തിന് ശേഷം ഇയാൾ ഓടിയൊളിച്ചെന്ന് പൊലീസ് പറയുന്നു. പ്രതി ഒളിവിലാണെന്നും തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു. ഭീകരാക്രമണ സാധ്യതയും പൊലീസ് തള്ളികളഞ്ഞിട്ടില്ല.

അക്രമിയെ കണ്ടെത്തുന്നതിനായി 40ൽ അധികം ടാക്ടിക്കൽ വാഹനങ്ങളും നിരവധി ഹെലികോപ്ടറുമാണ് തിരച്ചിൽ നടത്തുന്നത്. സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. മേഖലയിലെ പല റോഡുകളും അടച്ച ശേഷമാണ് തിരച്ചിൽ നടക്കുന്നത്. നഗര വാസികളോട് വീടുകൾക്കുള്ളിൽ കഴിയാനാണ് പൊലീസ് നൽകിയിരിക്കുന്ന നിർദേശം.

ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുച്ചേരുന്നുവെന്നും ആക്രമണമുണ്ടായത് വേദനജനകമാണെന്നും സോളിംഗൻ മേയർ ടിം-ഒലിവർ കുർസ്ബാച്ച് പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. നിരവധി പേരാണ് സംഗീത നിശയിൽ പങ്കെടുക്കാനെത്തിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.