അബൂജ: നൈജീരിയയിൽ നിന്ന് വീണ്ടും ക്രൈസ്തവരുടെ വിലാപം ഉയരുന്നു. ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിൽ ആറ് ക്രൈസ്തവർക്ക് ജീവൻ നഷ്ടമായി. നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തിലെ അഗതു കൗണ്ടിയിലെ ഐവാരി, ഒലെഗാഗ്ബനെ തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്.
ആയുധധാരികളായ തീവ്രവാദികൾ ഗ്രാമങ്ങൾ ആക്രമിച്ച് ആറ് ക്രൈസ്തവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രദേശ വാസികൾ പറഞ്ഞു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഗതു പ്രാദേശിക ഗവൺമെന്റ് ഏരിയ കൗൺസിൽ ചെയർമാൻ ഫിലിപ്പ് എബെന്യാക്വു കൊലപാതകങ്ങൾ സ്ഥിരീകരിച്ചു.
ആയുധധാരികളായ ഫുലാനി തീവ്രവാദികൾ കഴിഞ്ഞ മാസങ്ങളിലും ചില ഗ്രാമങ്ങൾക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട് . ഈ ആക്രമണങ്ങളിൽ നിരവധി ഗ്രാമീണർ അക്രമികളാൽ കൊല്ലപ്പെട്ടു. അവർ വീടുകൾക്ക് തീയിട്ടു. നിലവിൽ ക്യാമ്പുകളിൽ പരിതാപകരമായ അവസ്ഥയിൽ കഴിയുന്ന 2000-ത്തിലധികം ഗ്രാമീണരും ദുരിതബാധിത സമുദായങ്ങളിൽ നിന്നുള്ളവരാണെന്ന് എബെന്യാക്വു പറഞ്ഞു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ഈ പ്രദേശത്ത് 38 ക്രൈസ്തവരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതേ സമയം മുഹമ്മദ് ബുഹാരി നൈജീരിയൻ പ്രസിഡന്റായി അധികാരമേറ്റ 2015 മുതൽ മാത്രം കെല്ലപ്പെട്ടത് 30,250 പേരാണ്. ബുഹാരിയുടെ തീവ്ര ഇസ്ലാം നിലപാടുകളാണ് ഇതിന് കാരണണായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏകദേശം 34,000 മിതവാദികളായ മുസ്ലീംകളും ഇതേ കാലയളവിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവിനുള്ളിൽ, വൈദികരും സന്യസ്തരും ഉൾപ്പെടെ കുറഞ്ഞത് 707 ക്രൈസ്തവർ ബന്ധികളാക്കപ്പെട്ടിട്ടുമുണ്ട്. 18,000 കത്തോലിക്കാ ദൈവാലയങ്ങളും 2,200 ക്രിസ്ത്യൻ സ്‌കൂളുകളും നശിപ്പിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.