ബീജിങ്: ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഉഷ്ണ മേഖല ചുഴലിക്കാറ്റായി കണക്കാക്കുന്ന യാഗി ചൈനയെ വിറപ്പിച്ച് തീരം തൊട്ടു. അക്രമാസക്തമായ കാറ്റിനൊപ്പം കനത്ത മഴയും ചേർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും 92 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള പത്ത് ലക്ഷത്തോളം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.
പ്രഭവ കേന്ദ്രത്തിന് സമീപം മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയിലാണ് യാഗി വീശിയത്. ഈ ആഴ്ച ആദ്യം വടക്കൻ ഫിലിപ്പീൻസിൽ 16 പേരുടെ മരണത്തിനിടയാക്കി വീശിയതിന് ശേഷം ഇരട്ടി ശക്തിയാർജ്ജിച്ചാണ് ഹൈനാനിലെ വെൻചാങ് നഗരത്തിലേക്ക് നീങ്ങി ആക്രമണം നടത്തിയത്.
യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ ചൈനയില്‍ സ്കൂളുകള്‍ അടച്ചിടുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. വിനോദ സഞ്ചാരികള്‍ അധികമായെത്തുന്ന ഹൈനാന്‍ ദ്വീപില്‍ ഒരു കോടിക്കടുത്താണ് ജനസംഖ്യ. ഹൈനാനില്‍ യാഗി കരതൊട്ടതിന് പിന്നാലെ മക്കാവുവിലും ഹോങ്കോങ്ങിലും ചൈനയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയും കാറ്റുമാണ് ഉണ്ടായത്.
യാഗിയുടെ വരവോടെ ഹൈനാൻ പ്രവിശ്യയിലെ 8,30,000 വീടുകളിൽ വൈദ്യുതി മുടങ്ങിയെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘സിൻഹുവ’ പറഞ്ഞു. പ്രവിശ്യയിലെ വൈദ്യുതി വിതരണ വകുപ്പ് 7,000 അംഗ എമർജൻസി ടീമിനെ രൂപീകരിച്ചതായും അവർ ഉടൻ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും സിൻഹുവ കൂട്ടിച്ചേർത്തു.