വെടിവെയ്പ് പരിശീലിക്കാന്‍ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം; സ്വിറ്റ്സര്‍ലന്‍ഡിലെ മുസ്ലീം വനിതാ നേതാവിനെതിരെ പ്രതിഷേധം

വെടിവെയ്പ് പരിശീലിക്കാന്‍ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം; സ്വിറ്റ്സര്‍ലന്‍ഡിലെ മുസ്ലീം വനിതാ നേതാവിനെതിരെ പ്രതിഷേധം

സൂറിച്ച്: വെടിവെയ്പ് പരിശീലിക്കാന്‍ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം ഉപയോഗിച്ച രാഷ്ട്രീയ നേതാവിനെതിരെ പ്രതിഷേധം ശക്തം. സ്വിറ്റ്സര്‍ലന്‍ഡിലെ ഗ്രീന്‍ ലിബറല്‍ പാര്‍ട്ടി അംഗവും സൂറിച്ച് നഗരസഭ കൗണ്‍സിലറുമായ സാനിയ അമേതിയ്‌ക്കെതിരെയാണ് കനത്ത പ്രതിഷേധം ഉയരുന്നത്.

പതിനാലാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ ചിത്രകാരനായ തൊമ്മാസോ ദെല്‍ മാസാ രചിച്ച 'മറിയം ഉണ്ണിയേശുവിനുമൊപ്പം' എന്ന ചിത്രത്തിലാണ് വെടിവയ്പ്പ് പരിശീലിച്ചിരുന്നത്. ചിത്രത്തില്‍ വെടിയുണ്ട തറച്ച നിരവധി പാടുകള്‍ ദൃശ്യമാണ്.

1995 ല്‍ അഭയാര്‍ത്ഥിയായി ബോസ്നിയ-ഹെര്‍സഗോവിനയില്‍ നിന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ മുസ്ലീം കുടുംബത്തിലെ അംഗമാണ് സാനിയ അമേതി. ഇവരുടെ വിദ്വേഷപരമായ പ്രവര്‍ത്തിയെ സ്വിസ് മെത്രാന്‍ സമിതി അപലപിച്ചു. സമൂഹ മാധ്യമത്തില്‍ ചിത്രം പ്രത്യക്ഷപ്പെട്ട ഉടന്‍തന്നെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി എത്തി.

ഇതോടെ ചിത്രം പിന്‍വലിച്ച് അമേതി മാപ്പു പറഞ്ഞു. ഇവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഗ്രീന്‍ ലിബറല്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്തിയതിന് അമേതിക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.