ക്വാഡ് ആർക്കും എതിരല്ല; ലോകം സംഘർഷങ്ങളാൽ ചുറ്റപ്പെട്ടു; എല്ലാ തർക്കങ്ങൾക്കും സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നാണ് ആഗ്രഹം: പ്രധാനമന്ത്രി

ക്വാഡ് ആർക്കും എതിരല്ല; ലോകം സംഘർഷങ്ങളാൽ ചുറ്റപ്പെട്ടു; എല്ലാ തർക്കങ്ങൾക്കും സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നാണ് ആഗ്രഹം: പ്രധാനമന്ത്രി

ന്യൂയോർക്ക്: സ്വതന്ത്രവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് ക്വാഡ് രാഷ്‌ട്രങ്ങളുടെ മുൻഗണനയും പ്രതിബദ്ധതയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ക്വാഡ് രാഷ്‌ട്രത്തലവന്മാര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരും വിൽമിംഗ്ടണിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.

ലോകത്ത് പലരീതിയിലുള്ള സംഘർഷങ്ങളും പിരിമുറുക്കവും നിറഞ്ഞ സമയത്താണ് ക്വാഡ് ഉച്ചകോടി നടക്കുന്നത്. ഈ സമയത്ത് ക്വാഡ് അംഗങ്ങൾ ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ക്വാഡ് സഖ്യം ആർക്കും എതിരല്ല. പ്രാദേശിക അഖണ്ഡത, പരമാധികാരം, അന്താരാഷ്‌ട്ര നിയമങ്ങൾ എന്നിവയെ എല്ലാം വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. എല്ലാ തർക്കങ്ങൾക്കും സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നാണ് ആഗ്രഹിക്കുന്നത്.

സ്വതന്ത്രവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് ഞങ്ങളുടെ ലക്ഷ്യം. ആരോഗ്യ സംരക്ഷണം, സാങ്കേതിക വിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി പല മേഖലകളിലും ക്വാഡ് സഖ്യം പോസിറ്റീവായ തീരുമാനങ്ങൾ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 2025 ൽ ഇന്ത്യയിൽ ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടി സംഘടിപ്പിക്കുമെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അമേരിക്കയിൽ എത്തിയത്. ഡെലവെയറിൽ ജോ ബൈഡന്റെ വസതിയിൽ വച്ച് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകളും നടത്തി. വരും ദിവസങ്ങളിൽ യുഎൻ ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.