ശ്രീലങ്കയില്‍ വോട്ടെടുപ്പ് അവസാനിച്ചു; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം ഇന്ന്

ശ്രീലങ്കയില്‍ വോട്ടെടുപ്പ് അവസാനിച്ചു; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫലപ്രഖ്യാപനം ഇന്ന്

കൊളംബോ: 2022ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം ആദ്യമായി ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിച്ചു. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള അവസരമായാണ് ജനം തിരഞ്ഞെടുപ്പിനെ കണ്ടത്. ദ്വീപ് രാഷ്ട്രത്തിലെ രാഷ്ട്രീയ ചലനം ഇന്ത്യയ്ക്കും ചൈനയ്ക്കും നിര്‍ണായകമാണ്. നാളെ രാവിലെയോടെ അന്തിമഫലമറിയാം.

നിലവിലെ പ്രസിഡന്റും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ റനില്‍ വിക്രമസിംഗെ, പ്രതിപക്ഷമായ സമാഗി ജന ബലവേഗയയുടെ (എസ്‌ജെബി) സജിത് പ്രേമദാസ, നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പാര്‍ട്ടിയുടെ അനുര കുമാര ദിസനായകെ, ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) നമല്‍ രാജപക്‌സ തുടങ്ങി 38 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 13,000 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2022ലുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ സ്ഥാനഭ്രഷ്ടനായി രാജ്യം വിട്ടതിനു പിന്നാലെയാണ് പാര്‍ലമെന്റ് കാലാവധി പൂര്‍ത്തിയാക്കാനായി വിക്രമസിംഗെയെ പ്രസിഡന്റാക്കിയത്. സാമ്പത്തികമായി പടുകുഴിയിലായിരുന്ന ശ്രീലങ്കയെ രാജ്യാന്തര നാണയനിധിയുടെ വായ്പാ സഹായത്തോടെ പിടിച്ചുയര്‍ത്താനും ശക്തിപ്പെടുത്താനും തനിക്ക് കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് വിക്രമസിംഗെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എങ്കിലും അഭിപ്രായ വോട്ടെടുപ്പുകളില്‍ മൂന്നാംസ്ഥാനം മാത്രമാണ് വിക്രമസിംഗെയ്ക്കുള്ളത്. ദിസനായകെ പ്രസിഡന്റാകുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങള്‍, സ്വജനപക്ഷപാതം തുടങ്ങി അന്നത്തെ ജനകീയ പ്രതിഷേധത്തില്‍ ഉയര്‍ന്ന വിഷയങ്ങള്‍ക്ക് പലതിനും ഇപ്പോഴും പരിഹാരമായിട്ടില്ല. എങ്കിലും പലിശനിരക്ക് കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതും അടക്കം പ്രതീക്ഷ നല്‍കുന്നൊരന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ്.

2022ല്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ജനകീയ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ അധികാരം ഉപയോഗിച്ചെന്നും രാജപക്‌സെ കുടുംബത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണങ്ങള്‍ വിക്രമസിംഗെ നേരിടുന്നുണ്ട്.

ആഭ്യന്തര യുദ്ധത്തില്‍ എല്‍.ടി.ടിക്കെതിരെ പോരാടിയ ഫീല്‍ഡ് മാര്‍ഷല്‍ ശരത് ഫൊന്‍സേകയും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. അതേസമയം, ദ്വീപരാഷ്ട്രത്തിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയ്ക്കും ചൈനയ്ക്കും നിര്‍ണായകമാണ്. ദുരിതകാലത്ത് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ ഒരുവശത്തുള്ളപ്പോള്‍ വ്യവസായ സൗഹൃദത്തിന്റെ പേരില്‍ ചൈന നടത്തുന്ന ഇടപെടലുകള്‍ ഇന്ത്യ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.