വെസ്റ്റ് ബാങ്കിലെ അല്‍ജസീറ ഓഫിസില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡ്; അടച്ചുപൂട്ടാന്‍ ഉത്തരവ്

വെസ്റ്റ് ബാങ്കിലെ അല്‍ജസീറ ഓഫിസില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡ്; അടച്ചുപൂട്ടാന്‍ ഉത്തരവ്

ജറുസലേം: അല്‍ജസീറ ചാനലിന്റെ വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള ബ്യൂറോ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഇസ്രയേലി സൈന്യം. ഞായറാഴ്ച പുലര്‍ച്ചയാണ് സൈന്യം ഓഫിസില്‍ റെയ്ഡ് നടത്തി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. ബ്യൂറോ 45 ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിടുകയും ചെയ്തതായി അല്‍ജസീറ ഖത്തര്‍ ബ്രോഡ്കാസ്റ്റര്‍ വെളിപ്പെടുത്തി.

മാസ്‌ക് ധരിച്ച, ആയുധധാരികളായ സൈനികര്‍ ഓഫിസിലെത്തി ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമരിക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് കൈമാറുകയായിരുന്നു. അതേസമയം, തീരുമാനത്തിന് പിന്നിലെ കാരണം ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല.

ഇസ്രയേലി സൈന്യം ഓഫിസിലേക്ക് കയറുന്നതിന്റെയും ഉത്തരവ് കൈമാറുന്നതിന്റെയും ദൃശ്യങ്ങള്‍ തത്സമയം അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 45 ദിവസത്തേക്ക് അല്‍ ജസീറ അടച്ചിടണമെന്ന് കോടതി ഉത്തരവുണ്ടെന്ന് ഒരു സൈനികന്‍ ഇതില്‍ പറയുന്നത് കാണാം. എല്ലാ കാമറുകളും എടുത്ത് ഓഫിസില്‍നിന്ന് പോകാനും സൈനികന്‍ അറബിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അല്‍ജസീറയെ രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഇസ്രയേല്‍ നേരത്തെ നിരോധിച്ചിരുന്നു. അല്‍ജസീറയുടെ ഓഫിസായി ഉപയോഗിച്ചിരുന്ന ജറുസലേം ഹോട്ടല്‍ മുറിയിലും ഇസ്രയേല്‍ അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു.

ഇസ്രയേലിനെതിരായ സായുധ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹമാസിന്റെ പ്രചരണ വിഭാഗമായാണ് അല്‍ജസീറ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.