ടി 20: ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടത്തില്ലെന്ന് ഹിന്ദു മഹാസഭ; ഒക്ടോബര്‍ ആറിന് ഗ്വാളിയറില്‍ ബന്ദിന് ആഹ്വാനം

ടി 20: ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടത്തില്ലെന്ന് ഹിന്ദു മഹാസഭ; ഒക്ടോബര്‍ ആറിന് ഗ്വാളിയറില്‍ ബന്ദിന് ആഹ്വാനം

ഗ്വാളിയര്‍: ഇന്ത്യ-ബംഗ്ലാദേശ് ടി 20 മത്സരം നടക്കുന്ന ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഹിന്ദു മഹാസഭ. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീര്‍ ഭരദ്വാജ് ആരോപിച്ചു. മത്സരം നടത്താന്‍ അനുവദിക്കില്ലെന്നും ബംഗ്ലാദേശ് ടീം ഗ്വാളിയറില്‍ കളിക്കാന്‍ വരുമ്പോള്‍ പ്രതിഷേധിക്കുമെന്നും ജയ്വീര്‍ ഭരദ്വാജ് പറയുന്നു.
ഒക്ടോബര്‍ ആറിന് നടക്കുന്ന മത്സരം 14 വര്‍ഷത്തിന് ശേഷം ഗ്വാളിയറില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ്. ഇവിടെ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത് 2010 ലാണ്.

അതേസമയം ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഗ്വാളിയര്‍ ജില്ലാ പൊലീസ് ഉറപ്പു നല്‍കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നടത്തിപ്പിനെതിരെയും വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഉണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.