ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയും യു.എസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ പ്രചാരണ ഓഫീസിന് നേരെ വെടിവെപ്പ്. അരിസോണ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസിന് നേരെ കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷം ആരോ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സതേൺ അവന്യൂവിനടുത്തുള്ള ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി പ്രചാരണ ഓഫീസിൽ വെടിയുണ്ടകളിൽ നിന്നുള്ള കേടുപാടുകൾ കണ്ടെത്തിയതായി ടെംപെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ മുൻവശത്തെ ജനലുകളിൽ വെടിയേറ്റിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടെംപെ നഗരത്തിലെ ഓഫീസ് ലക്ഷ്യമിട്ട് വെടിവെപ്പുണ്ടാകുന്നത്. സംഭവ സമയത്ത് ഓഫീസ് പരിസരത്ത് ആരും ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ടെംപെ പൊലീസ് പറഞ്ഞു.
ഫിസിന്റെ ഒരു വാതിലിലും ജനലുകളിലും വെടിയുണ്ടകൾ തറച്ചതായി കാണിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക ടി.വി സ്റ്റേഷനുകൾ സംപ്രേഷണം ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകൾ വിശകലനം ചെയ്യുകയാണ്. പ്രചാരണ ഓഫിസിലെ ജീവനക്കാർക്കും പ്രദേശത്തെ മറ്റുള്ളവർക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.