ഡല്‍ഹിയില്‍ നിരോധനാജ്ഞ; പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകി കസ്റ്റഡിയില്‍

 ഡല്‍ഹിയില്‍ നിരോധനാജ്ഞ; പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. ഒക്ടോബര്‍ അഞ്ച് വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് പ്രതിഷേധങ്ങള്‍ക്കും ഒത്തു ചേരലുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം.

വഖഫ് ഭേദഗതി ബില്ല്, സദര്‍ ബസാര്‍ മേഖലയിലെ ഷാഹി ഈദ്ഗാഹ് വിഷയം, ഹരിയാന-ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ഇതിന് പുറമെ ഡല്‍ഹി എംസിഡി സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും, ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിലും സംഘര്‍ഷ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിംഗു അതിര്‍ത്തിയില്‍ നിന്നാണ് സോനം വാങ്ചുകിനെയും 120-ഓളം പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഗാന്ധി സമാധിയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു സോനം വാങ്ചുകും അനുയായികളും. സോനം വാങ്ചുകിനെ കസ്റ്റഡിയില്‍ എടുത്ത നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.