ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍; ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം

ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍; ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം

ബെയ്‌റൂട്ട്: ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള പരിമിതമായ ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വ്യോമ സേനയുടെയും ആര്‍ട്ടിലറി വിഭാഗത്തിന്റെയും പിന്തുണയോടുകൂടിയാണ് കരമാര്‍ഗമുള്ള ഇസ്രയേലിന്റെ ആക്രമണം.

ഹിസ്ബുള്ളയുമായുള്ള യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ചൊവാഴ്ച പുലര്‍ച്ചയോടെ സൈനിക നീക്കം ആരംഭിച്ചത്.

കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചതോടെ ഇറാന്റെ നേതൃത്വത്തില്‍ തിരിച്ചടിയുണ്ടായേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയില്‍ എത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

ഇസ്രയേലിന്റെ അധിനിവേശത്തെ ചെറുക്കാന്‍ ഒരുങ്ങിയെന്നും യുദ്ധം ദീര്‍ഘകാലം നീണ്ടേക്കുമെന്നും ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു മുതിര്‍ന്ന അംഗം പരസ്യ പ്രതികരണം നടത്തുന്നത്.

ബെയ്‌റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്. ഞായറാഴ്ച മാത്രം നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ, ലെബനനിലെ വിവിധ വിദേശ എംബസികള്‍ ജീവനക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ലെബനോനില്‍ നിന്നും പലായനം ചെയ്തവരുടെ അന്‍പതിനായിരം കടന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.