ഹിസ്ബുള്ള നേതാവിനെ മഹത്വവല്‍കരിച്ച് പോസ്റ്റ്; ഓസ്‌ട്രേലിയയിലെ ഇറാനിയന്‍ അംബാസഡറെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

ഹിസ്ബുള്ള നേതാവിനെ മഹത്വവല്‍കരിച്ച് പോസ്റ്റ്; ഓസ്‌ട്രേലിയയിലെ ഇറാനിയന്‍ അംബാസഡറെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

കാന്‍ബറ: ഓസ്‌ട്രേലിയയിലെ ഇറാന്‍ അംബാസിഡറെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസന്‍ നസ്രള്ളയെ 'രക്തസാക്ഷി' എന്ന് മഹത്വവല്‍കരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെതുടര്‍ന്നാണ് അംബാസിഡര്‍ അഹ്‌മദ് സദേഗിയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തുവന്നത്.

ഇറാന്‍ അംബാസഡറുടെ പ്രസ്തവാന ഓസ്‌ട്രേലിയയുടെ താല്‍പ്പര്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രി ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും നമ്മുടെ മൂല്യങ്ങള്‍ക്കും ശരികള്‍ക്കും വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും പീറ്റര്‍ ഡട്ടണ്‍ ആവശ്യപ്പെട്ടു.

ഇസ്രയേല്‍ ഒരു 'വംശഹത്യ ഭരണകൂടം' ആണെന്നും സയണിസ്റ്റ് ഭീകരതയെ പാലസ്തീനിന്‍ മണ്ണില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സദേഗി ഓഗസ്റ്റില്‍ 'എക്‌സില്‍' പോസ്റ്റ് ചെയ്തിരുന്നു. ഇതും പ്രതിപക്ഷാംഗങ്ങള്‍ക്കിടയില്‍ വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു.

അംബാസഡറുടെ രണ്ട് അഭിപ്രായങ്ങളെയും സര്‍ക്കാര്‍ അപലപിച്ചെങ്കിലും അംബാസഡറെ ഇതിന്റെ പേരില്‍ സര്‍ക്കാര്‍ പുറത്തില്ലെന്നും പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി വ്യക്തമാക്കി. ഓസ്‌ട്രേലിയ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹിസ്ബുള്ളയെയും ഹമാസിനെയും ഇറാന്‍ പിന്തുണയ്ക്കുന്നുണ്ട്.

ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇറാനുമായി പതിറ്റാണ്ടുകളായി ഓസ്ട്രേലിയ നയതന്ത്രബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും അതിനര്‍ത്ഥം ഓസ്ട്രേലിയ ഇറാനിയന്‍ ഭരണകൂടത്തെ അംഗീകരിക്കുന്നു എന്നല്ലെന്നും ആല്‍ബനീസി പറഞ്ഞു.

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ഓസ്ട്രേലിയ അപലപിച്ചതായും ഇക്കാര്യം കാന്‍ബറയിലെ ഇറാന്‍ അംബാസഡറെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.