സ്വദേശിവല്ക്കരണം : നിയമലംഘനങ്ങള്‍ക്കുളള പിഴ വർദ്ധിപ്പിക്കാന്‍ യുഎഇ

സ്വദേശിവല്ക്കരണം : നിയമലംഘനങ്ങള്‍ക്കുളള പിഴ വർദ്ധിപ്പിക്കാന്‍ യുഎഇ

യുഎഇ: രാജ്യത്ത് സ്വദേശിവല്‍ക്കരണ തോത് പാലിക്കാത്ത സ്വകാര്യകമ്പനികള്‍ക്കുളള പിഴ വർദ്ധിപ്പിക്കാന്‍ യുഎഇ. ജീവനക്കാരുടെ രണ്ട് ശതമാനം സ്വദേശികള്‍ക്കായി നീക്കിവയ്ക്കണമെന്ന മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കുളള പിഴ കൂട്ടുമെന്ന് സ്വദേശിവല്‍ക്കരണ മന്ത്രി ഡോ അബ്ദുള്‍ റഹ്മാന്‍ അല്‍ അവർ പറഞ്ഞു. 

50 ഉം അതിലധികവും ജീവനക്കാരുളള സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ നിർദ്ദേശങ്ങള്‍ ബാധകമാകുക. ഓരോ വർഷവും സ്വദേശി വല്‍ക്കരണ തോത് വർദ്ധിപ്പിച്ച് അടുത്ത അഞ്ച് വർഷത്തിനുളളില്‍ 10 ശതമാനമാക്കാനും തീരുമാനമായിട്ടുണ്ട്. 

നിർദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഓരോ മാസവും 6000 ദിർഹമാണ് നിലവില്‍ പിഴ. ഒരു വർഷത്തിപ്പുറവും സ്വദേശി വല്‍ക്കരണ മാനദണ്ഡം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴ കൂട്ടും. 2023 ഓടെ ഓരോ വർഷവും 1000 ദിർഹമെന്ന തോതില്‍ പിഴ കൂട്ടുമെന്നാണ് മന്ത്രി അറിയിച്ചത്. 2026 ആകുമ്പോഴേക്കും 10,000 ദിർഹമാക്കുകയാണ് ലക്ഷ്യം. 

അതേസമയം സ്വദേശി വല്ക്കരണ നിർദ്ദേശങ്ങള്‍ പാലിക്കുന്ന കമ്പനികള്‍ക്ക് വർക്ക് പെർമിറ്റുകളും വിസകളും നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസിൽ 80 ശതമാനം ഇളവ് നല്‍കും. സ്വദേശി വല്‍ക്കരണ തോത് ഉയർന്ന കമ്പനികള്‍ക്ക് ഇന്‍സെന്‍റീവുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ 31,000 സ്വദേശികളാണ് സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.