ലണ്ടന്‍: സ്വയം മരണം തെരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന ദയാവധ ബിൽ നടപ്പിലാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നടത്തുന്ന നീക്കങ്ങൾക്കെതിരെ പോരാട്ടവുമായി യുകെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ രംഗത്ത്. എംപി കിം ലീഡ്ബീറ്റർ ഒക്ടോബർ 16 ന് ബിൽ അവതരിപ്പിക്കുവാനിരിക്കെ സോഷ്യല്‍ മീഡിയയിലടക്കം വിമർശനം ശക്തമാവുകയാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടു കൂടി ഇംഗ്ലണ്ടിലും വെയിൽസിലും ദയാവധത്തിന് പൂര്‍ണ അനുമതി ലഭിക്കും എന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മാരക രോഗമുള്ള ആളുകളുടെ അസഹനീയമായ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്ന കപടന്യായം മുന്നിൽവെച്ച് പ്രാബല്യത്തില്‍ കൊണ്ടുവരുവാനുള്ള ദയാവധത്തിനെതിരെ ക്രൈസ്ത സഭാ നേതൃത്വത്തിൽ നിന്നടക്കം പ്രതിഷേധം ശക്തമാണ്. കാന്റർബറി മുൻ ആർച്ച് ബിഷപ്പ് റോവൻ വില്യംസ് ബില്ലിനെ ശക്തമായി എതിർത്തിരുന്നു. ഇവാഞ്ചലിക്കൽ ഗ്രൂപ്പായ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടും ഡോക്ടർമാരുടെയും ആരോഗ്യ പരിപാലകരുടെയും കൂട്ടായ്മയായ 'കെയർ നോട്ട് കില്ലിംഗ്'-യും ഇതിനെതിരെ സജീവമായി പ്രചാരണം നടത്തുന്നുണ്ട്.
ഔര്‍ ഡ്യൂട്ടി ഓഫ് കെയർ സംഘടനയുടെ ഡയറക്ടർ ഡോ. ഗില്ലിയൻ റൈറ്റ്, ലണ്ടനിലെ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് ഡോ. ഡേവിഡ് റാൻഡൽ എന്നിവരുടെ നേതൃത്വത്തില്‍ ദയവാധം നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റീഷന്‍ ക്യാംപെയിൻ ആരംഭിച്ചിട്ടുണ്ട്. മലയാളികൾ അടക്കമുള്ളവരിൽ നിന്ന് മികച്ച പ്രതികരണമാണ് ക്യാംപയിന് ലഭിക്കുന്നത്.
ഓരോ മനുഷ്യ ജീവൻ്റെയും മൂല്യം കണക്കിലെടുത്ത് എല്ലാ സമൂഹങ്ങളിലും കൊലപാതക നിരോധനം നിലവിലുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ദയാവധം രോഗിയുടെ അഭ്യര്‍ത്ഥന പ്രകാരമാണെങ്കില്‍ പോലും അത് ആത്മഹത്യാപരവും കൊല്ലരുത് എന്ന കല്‍പനയുടെ ലംഘനവുമാണ്. ഭാവി തലമുറകൾക്കു വേണ്ടി തിടുക്കപ്പെട്ട് ഇത്തരം നിയമനിർമ്മാണത്തിലേക്ക് കടക്കരുതെന്നും ഓണ്‍ലൈന്‍ പെറ്റീഷനില്‍ പറയുന്നു. ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന മലയാളികള്‍ ഓണ്‍ലൈന്‍ ക്യാംപെയിനില്‍ ഒപ്പുവെയ്ക്കണമെന്നും നിവേദനം ആവശ്യപ്പെടുന്നുണ്ട്.