ടെൽ അവീവ്: തന്നെ വധിക്കാൻ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്നെയും ഭാര്യയെയും വധിക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണെന്നും ഇസ്രയേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്നും നെതന്യാഹു അറിയിച്ചു. ഇസ്രയേൽ നഗരമായ സിസേറിയയിലെ തന്റെ വസതിയിലേക്ക് ഡ്രോൺ വിക്ഷേപിച്ചതിനുള്ള മറുപടിയായാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
” എന്നെയും എന്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ച് ഇറാന്റെ നിഴൽ രൂപമായ ഹിസ്ബുള്ള ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിന് ന്യായമായുള്ള യുദ്ധത്തിൽ നിന്ന് എന്നെയോ ഇസ്രയേൽ ഭരണകൂടത്തെയോ ഈ ഡ്രോൺ ആക്രമണം തടയില്ല. ഇസ്രയേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നൽകേണ്ടി വരും.”- ബെഞ്ചമിൻ നെതന്യാഹു കുറിച്ചു.
ഭീകരരെയും അവരെ അയക്കുന്നവരെയും ഇല്ലാതാക്കുന്ന നീക്കങ്ങൾ ഇസ്രായേൽ ഇനിയും തുടരും. ഗാസയിൽ നിന്ന് ഇസ്രയേൽ ബന്ദികളെ തിരികെ അവരുടെ വീടുകളിലെത്തിക്കുമെന്നും അദേഹം വ്യക്തമാക്കി. ഇറാൻ, ഹിസ്ബുള്ള, ഹമാസ്, യെമനിലെ ഹൂതികൾ തുടങ്ങിയവർക്ക് താക്കീത് നൽകിയ അദേഹം ഭീകരവാദം അവസാനിപ്പിക്കുന്നതിനായി ഇസ്രയേൽ മുൻപന്തിയിലുണ്ടാകുമെന്നും വ്യക്താമാക്കി.
ഇന്നലെയാണ് നെതന്യാഹുവിനെയും കുടുംബത്തെയും വധിക്കാൻ ലെബനനിൽ നിന്ന് ഡ്രോൺ അയച്ചത്. നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ പതിച്ചെങ്കിലും ആളപായമില്ല. ലെബനനിൽ നിന്ന് അയച്ച മറ്റ് രണ്ട് ഡ്രോണുകളെ ഇസ്രയേലി സൈന്യം ശക്തമായി പ്രതിരോധിച്ചു.