ടെൽ അവീവ്: ഗാസയിലെ കൊടിയ പീഡനങ്ങൾക്കിടെ ഇസ്രയേൽ സൈനികർ രക്ഷപ്പെടുത്തിയ യസീദി യുവതി ഫൗസിയ അമീൻ സീദോയുടെ അനുഭവങ്ങളിൽ ഞെട്ടി ലോകം. ഇറാഖിൽ നിന്ന് 2014 ൽ ഐഎസിന്റെ പിടിയിലായ പെൺകുട്ടിയെയാണ് നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം ഹമാസിന്റെ പിടിയിൽ നിന്ന് ഒക്ടോബർ ആദ്യവാരം ഇസ്രയേൽ സൈന്യം മോചിപ്പിച്ചത്.
ഒമ്പതാം വയസിൽ തന്റെ രണ്ട് സഹോദരന്മാർക്കൊപ്പമായിരുന്നു ഫൗസിയ അമീൻ സീദോ ഐഎസ് ഭീകരരുടെ തടവിലായത്. ബന്ദിയാക്കപ്പെട്ട ആദ്യ ദിവസങ്ങളിൽ ഭക്ഷണമേ നൽകിയില്ലെന്ന് ഫൗസിയ പറയുന്നു. ഇറാഖിലെ സിൻജാറിൽ നിന്ന് തൽ അഫർ വരെ കാൽനടയായി കൊണ്ടുപോയി.
നാല് ദിവസത്തോളം നീണ്ട നടത്തം. ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും എല്ലാവരും വിശന്ന് മരിക്കാറായിരുന്നു. ഇനിയും ആഹാരം കഴിച്ചില്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ ബന്ദികളുടെ മുൻപിലേക്ക് ചോറും ഇറച്ചിയുമായി ഐഎസ് ഭീകരർ എത്തി. വേവിച്ച മാംസം കൂട്ടി ചോറ് കഴിക്കാൻ ഉത്തരവിട്ടു.
ഇസ്രയേൽ സൈന്യം മോചിപ്പിച്ച് കൊണ്ടുവരുന്ന ഫൗസിയ അമീൻ സീദോ
ദിവസങ്ങൾക്ക് ശേഷം ആഹാരം കണ്ടതിനാൽ എല്ലാവരും കിട്ടിയതെല്ലാം കഴിച്ചു. പക്ഷെ ഇറച്ചിക്ക് വല്ലാത്തൊരു രുചി അനുഭവപ്പെട്ടു. എല്ലാവരും കഴിച്ചെന്ന് ഉറപ്പായപ്പോൾ യസീദി കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസമാണ് വിളമ്പിയതെന്ന് ഭീകരർ പറഞ്ഞെന്നും ഫൗസിയ പറഞ്ഞു.
തലയരിഞ്ഞ കുഞ്ഞുങ്ങളുടെ ചിത്രം ഭീകരർ കാണിച്ചു. ഈ കുട്ടികളെയാണ് നിങ്ങൾ ഇപ്പോൾ കഴിച്ചതെന്ന് പറയുകയും ചെയ്തു. ഇതുകേട്ടയുടനെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ കുഴഞ്ഞ് വീഴുകയും നിമിഷങ്ങൾക്കുള്ളിൽ മരിക്കുകയും ചെയ്തു. കാരണം ഭീകരർ തലയറുത്ത് കൊന്ന കുഞ്ഞുങ്ങളുടെ അമ്മമാർ അക്കൂട്ടത്തിൽ തന്നെയുണ്ടായിരുന്നു.
ബന്ദികളിൽ ഒരു സ്ത്രീ ഭീകരർ കാണിച്ച ഫോട്ടോയിൽ നിന്ന് തന്റെ കുഞ്ഞിനെ തിരിച്ചറിഞ്ഞു. പട്ടിണിക്കിട്ടതിനൊടുവിൽ നൽകിയത് കുഞ്ഞുങ്ങളുടെ മാംസമായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ യസീദികളായ ബന്ദികളെല്ലാം തകർന്ന് പോയെന്നും ഫൗസിയ കൂട്ടിച്ചേർത്തു.
തുടർന്നുള്ള ഒമ്പത് മാസം ഫൗസിയ ഉൾപ്പെടുന്ന യസീദി സംഘം ഐഎസ് തടവറയിലായിരുന്നു. സംഘത്തിലെ കുട്ടികൾ കുടിവള്ളത്തിലെ മാലിന്യം കാരണം മരിച്ച് വീണു. ഫൗസിയെ പിന്നീട് ജിഹാദി തീവ്രവാദികൾക്ക് വിറ്റു. ഒട്ടേറെ തീവ്രവാദികൾക്ക് തന്നെ കൈമാറിയതായി ഫൗസിയ പറയുന്നു. ഗാസയിലെ അബു അമർ അൽ മഖ്ദിസി എന്ന തീവ്രവാദിയുടെ കീഴിലാണ് അവസാനം എത്തിപ്പെട്ടത്.
ഇയാളിൽ നിന്ന് രണ്ടു കുട്ടികൾ ഫൗസിയയ്ക്കുണ്ടായി. ഇസ്രയേലി വ്യോമാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടപ്പോൾ ഓടി രക്ഷപ്പെട്ട ഫൗസിയയെ പിന്നീട് യുഎസ് - ഇസ്രയേലി സംഘം കണ്ടെത്തുകയായിരുന്നു. ഫൗസിയയുടെ കുട്ടികൾ ഇപ്പോഴും ഗാസയിലാണ്. അറബ് മുസ്ലിംകളായിട്ടാണ് ഇവർ വളരുന്നത്. മോചിതയാകും വരെ താൻ ലൈംഗിക അടിമയായിരുന്നുവെന്നു ഫൗസിയ കൂട്ടിച്ചേർത്തു.