പാലക്കാട്: പാലക്കാട് തേങ്കുറിശി ദുരഭിമാന കൊലക്കേസില്‍ രണ്ട് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതി അമ്മാവൻ സുരേഷ് , രണ്ടാം പ്രതി അഛൻ പ്രഭുകുമാർ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
മൂന്ന് വർഷം അധിക തടവും 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. യാതൊരു കൂസലുമില്ലാതെയാണ് പ്രതികൾ കോടതി വിധി കേട്ടത്.
കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവമാണ് കേസിനാധാരം. 2020 ഡിസംബര്‍ 25 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഹരിതയെ ഇതര ജാതിയില്‍ പെട്ട അനീഷ് (27) പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്‍റെ 88-ാം ദിവസം സുരേഷും പ്രഭുകുമാറും ചേര്‍ന്ന് അനീഷിനെ കുത്തിക്കൊലപ്പെടുത്തിയത്. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. ഇരുവരും സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്നു.