അയൺ ഡോമിന് പിന്നാലെ അയൺ ബീമും; മിസൈൽ പ്രതിരോധത്തിന് പുത്തൻ സംവിധാനവുമായി ഇസ്രയേൽ

അയൺ ഡോമിന് പിന്നാലെ അയൺ ബീമും; മിസൈൽ പ്രതിരോധത്തിന് പുത്തൻ സംവിധാനവുമായി ഇസ്രയേൽ

ടെൽ അവീവ്: യുദ്ധം ശക്തമാകുന്ന സാ​ഹചര്യത്തിൽ പ്രതിരോധം വർദ്ധിപ്പിക്കാൻ ഇസ്രയേൽ. ലേസർ ആയുധങ്ങൾ‌ പണിപ്പുരയിലെന്നാണ് റിപ്പോർട്ട്. ഉയർന്ന ലേസർ പവറുള്ള അയൺ ബീം ഉടൻ തന്നെ ഇസ്രായേൽ സൈന്യത്തിന്റെ ഭാ​ഗമാകുമെന്നാണ് വിവരം. ലേസർ പ്രതിരോധ സംവിധാനം രാജ്യത്തിന്റെ അയൺ ഡോമിനും മറ്റ് പ്രതിരോധ സംവിധാനങ്ങൾക്കും തുല്യമാകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഏകദേശം 500 മില്യൺ ഡോളർ ചിലവിലാണ് അയൺ ബീം നിർമിക്കുക. ഇസ്രയേലിനെ ലക്ഷ്യം വച്ച് കുതിച്ചെത്തുന്ന മിസൈലുകളെയും ഡ്രോണുകളെയും റോക്കറ്റുകളെയും നിലംപരിശാക്കാൻ അയൺ ബീമിന് സാധിക്കും. ഫൈബർ ലേസർ ഉപയോ​ഗിച്ച് റോക്കറ്റുകളെയും മിസൈലുകളെയും നശിപ്പിക്കുന്ന പരീക്ഷണങ്ങൾ ഇതിനോടകം തന്നെ ഇസ്രയേൽ ആരംഭിച്ചിരുന്നു.

2021-ൽ വിമാനങ്ങളിൽ 100 കിലോവാട്ട് പവറുള്ള ലേസർ സംവിധാനങ്ങൾ ഉപയോ​ഗിച്ച് മിസൈലുകളെ ഇസ്രയേൽ തകർത്തിരുന്നു. സമാന രീതിയിലാകും അയൺ ബീമിലും ഉപയോ​ഗിക്കുക. ഇസ്രയേലിന്റെ കരുത്തനായ അയൺ ഡോമിന്റെ നിർമാതാക്കളായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, എൽബിറ്റ് സിസ്റ്റംസ് എന്നിവർ സംയുക്തമായാണ് അയൺ ബീം വികസിപ്പിക്കുന്നത്.

നൂറ് മീറ്റർ മുതൽ 100 കിലോമീറ്റർ പ്രകാശവേഗതയിൽ വരെ ഇവയ്‌ക്ക് പ്രവർത്തിക്കാൻ സാധിക്കും. നാല് മുതൽ 70 കിലോമീറ്റർ വരെ ദൂരത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ വരെ ഇവ തകർക്കും. നന്നേ ചെറുതും വലുതുമായ യുദ്ധോപരകണങ്ങളെ അയൺ ബീമിലെ ലേസറുകൾ ചൂടാക്കിയാണ് നശിപ്പിക്കുന്നത്. അയൺ ഡോമിന് സാധിക്കാത്ത ലക്ഷ്യങ്ങൾ‌ കൈവരിക്കാൻ അയൺ ബീമിന് സാധിക്കുമെന്നും പ്രതിരോധ വൃത്തങ്ങൾ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.