തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷിന്റെ പിറകിൽ ശോഭയാണെന്ന് ചാർത്തി നൽകുകയാണ്. തന്റെ ജീവിതം വെച്ച് കളിക്കാൻ ഒരാളെയും ഞാൻ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയില്‍ പ്രതികരിച്ചു. കേരള രാഷ്ട്രീയത്തിൽ ശോഭ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നത് ഒന്നാമതായി മുഖ്യമന്ത്രി പിണറായി വിജയൻ, രണ്ടാമതായി ഗോകുലം ഗോപാലൻ, മൂന്നമതായി മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ ആണെന്നും ശോഭ പറഞ്ഞു.
കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുന്നുവെന്നും മുഹമ്മദ് റിയാസ് കുട്ടി ഡോൺ ആണെന്നും ശോഭ കുറ്റപ്പെടുത്തി. വീണ വിജയന്‍റെ കൂട്ടുകാരിയാണ്, ഉപദേശകയാണ് കണ്ണൂരിലെ പിപി ദിവ്യയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. തൃശൂരിലെ മാധ്യമ പ്രവർത്തകർ സതീശന്റെ പിന്നിലാരാണ് എന്ന് അന്വേഷിച്ച് കണ്ടെത്തണം, കടക്കെണിയിലായിരുന്ന സതീശന്റെ ബാധ്യതകൾ തീർത്തത് ആരാണെന്ന് അന്വേഷിക്കണമെന്നും പറഞ്ഞു.