മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം; സജി ചെറിയാനെതിരായ ഹര്‍ജി വിധി പറയാനായി മാറ്റി

 മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം; സജി ചെറിയാനെതിരായ ഹര്‍ജി വിധി പറയാനായി മാറ്റി

പത്തനംതിട്ട: മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാനെതിരായ ഹര്‍ജി വിധി പറയാനായി മാറ്റി. കുന്തം, കുടച്ചക്രം എന്നതുകൊണ്ട് പ്രസംഗത്തില്‍ മന്ത്രി ഉദ്ദേശിച്ചതെന്തെന്നും വാദത്തിനിടെ കോടതി ചോദിച്ചു. സംവാദമാകാം, എന്നാല്‍ ഭരണഘടനയുടെ അന്തസത്തയോട് വിയോജിക്കാന്‍ പൗരന്മാര്‍ക്ക് ആകുമോ, വാക്കുകള്‍ ചിലപ്പോള്‍ പ്രസംഗിച്ചയാള്‍ ഉദ്ദേശിക്കാത്ത അര്‍ഥത്തിലായേക്കാമെന്നും കോടതി പറഞ്ഞു. ഭരണഘടനയോട് അനാദരം സംശയിക്കുന്ന വേറെയും പ്രയോഗങ്ങള്‍ പ്രസംഗത്തിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയില്‍ പ്രസംഗിച്ചതാണ് വിവാദമായത്. സജി ചെറിയാന് ക്ലീന്‍ചിറ്റ് നല്‍കിയ പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി അദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹര്‍ജി നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.